തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ സംഘട്ടനത്തിനിടെ കുത്തേറ്റ് മരിച്ച ധീരജിനെ രക്തസാക്ഷിയാക്കി രാഷ്ട്രീയമുതലെടുപ്പിനുളള സിപിഎമ്മിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി കൈരളി ടിവിയിൽ എസ്എഫ്ഐ പ്രവർത്തകന്റെ അഭിമുഖം. ധീരജിനൊപ്പം കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ്എഫ്ഐ പ്രവർത്തകന്റെ അഭിമുഖമാണ് കൈരളി നൽകിയത്.
സംഘട്ടനത്തിനിടെ കെഎസ്യു പ്രവർത്തകർ മാരകായുധങ്ങളുമായി എത്തി ധീരജിനെ കുത്തി കൊന്നു എന്നാണ് എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും വാദം. എന്നാൽ സംഘട്ടത്തിനിടെ പ്രാണരക്ഷാർഥം ഓടിയ കെഎസ്യുക്കാരെ പിന്തുടരുന്നതിനിടെ ധീരജിന് കുത്തേറ്റുവെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ്എഫ്ഐ പ്രവർത്തകൻ ചാനലിൽ പറഞ്ഞത്. ഇതിനുപുറമെ ധീരജിന് കുത്തേറ്റത് താൻ കണ്ടിട്ടില്ലെന്നും ഓടുന്നതിനിടെ വീഴുകയായിരുന്നുവെന്നും പറഞ്ഞു. ആദ്യം വിചാരിച്ചത് ധീരജ് ഇടി കൊണ്ട് വീണുവെന്നായിരുന്നു. എന്നാൽ പിന്നീടാണ് മനസ്സിലായത് കുത്തേറ്റാണ് ധീരജ് വീണത്. ഈ അഭിമുഖമാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
പിണറായി ഭരണത്തിനെതിരായ ജനവികാരത്തെ മറികടക്കാൻ സിപിഎമ്മിന് കിട്ടിയ സുവർണ്ണാവസരമാണ് എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം. അതിന്റെ പേരിൽ പരമാവധി മുതലെടുപ്പിനും ശ്രമിച്ചു. എന്നാൽ തുടക്കം മുതൽ പിഴയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. എസ്എഫ്ഐ പ്രവർത്തകന്റെ മരണത്തിന് പിന്നാലെ എം എം മണി ചിരിച്ച് കൊണ്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെ തിരുവനന്തപുരത്ത് നടന്ന പിണറായിയെ സ്തുതിച്ച് കൊണ്ടുളള തിരുവാതിരയും സിപിഎമ്മിന് വലിയ നാണക്കേടുണ്ടാക്കി. ഒടുവിൽ പാർട്ടി തന്നെ തിരുവാതിരയ്ക്കെതിരെ രംഗത്തെത്തി.
രക്തസാക്ഷിയുടെ പേര് പറഞ്ഞ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാനും അവരുടെ പാർട്ടി ഓഫീസുകൾ വ്യാപകമായി തകർക്കാനും ശ്രമമുണ്ടായി. എന്നാൽ കോൺഗ്രസും അതേ നാണയത്തിൽ തിരിച്ചടിക്കാൻ തുടങ്ങിയതോടെ നാട്ടിലെ ക്രമസമാധാനം തന്നെ തകർന്ന അവസ്ഥയായി. ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ ക്രമസമാധാന തകർച്ച സിപിഎമ്മിന് തന്നെ വിനയായി.
അതിനിടെ സ്കൂളുകൾ കേന്ദ്രീകരിച്ച് എസ്എഫ്ഐ നടത്തിയ കലാപശ്രമവും മറ്റൊരു തിരിച്ചടിയായി. വടകരയിൽ സ്കൂൾ ബലംപ്രയോഗിച്ച് അടയ്പ്പിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ രക്ഷിതാക്കൾ തന്നെ തല്ലിയോടിച്ചു. പെരിന്തൽമണ്ണയിൽ പൂക്കുളത്തൂർ സ്കൂളിൽ സംഘർഷമുണ്ടാകാനുളള ശ്രമവും അദ്ധ്യാപകർ ചെറുത്ത് തോൽപ്പിച്ചു. കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച എസ്എഫ്ഐക്കാരെ അദ്ധ്യാപകർ തന്നെ കൈകാര്യം ചെയ്തു. ഇതിനിടെ എസ്എഫ്ഐ നേതാവിന്റ കൈയൊടിയുകയും ചെയ്തു. ഇതെല്ലാം പാർട്ടിക്കും സർക്കാരിനും വലിയയ നാണക്കേടുണ്ടാക്കി.
ഇതിനെയെല്ലാം പ്രതിരോധിക്കാൻ വേണ്ടിയാണ് കൈരളി ചാനൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കാര്യം. കേസിന്റെ ഗതിയയെ പോലും ബാധിക്കുന്ന കാര്യമാണ് കൈരളി സംപ്രേക്ഷണം ചെയ്തതെന്ന് സൈബർ സഖാക്കൾ പോലും സമ്മതിക്കുന്നു. കേസിനെ ദുർബലമാക്കുന്ന വാദമാണ് എസ്എഫ്ഐ പ്രവർത്തകന്റേത്. എതിർ വിഭാഗത്തെ പിന്തുടുന്നതിനിടെ കുത്തേറ്റുവെന്ന് പറയുന്നത് ആക്രമണം ഏകപക്ഷീയമായിരുന്നുവെന്ന വാദത്തെ തളളിക്കളളയുന്നതാണ്. കുത്തേറ്റത് കണ്ടില്ലെന്ന് പറഞ്ഞതും പാർട്ടി വാദങ്ങളെ പൊളിച്ചടക്കുന്നതാണ്.
Comments