വർക്കല : പിഞ്ചുമക്കളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം നാടുവിട്ട രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ. വർക്കല രഘുനാഥപുരം ബി.എസ് മൻസിലിൽ ഷൈൻ എന്ന് വിളിക്കുന്ന ഷാൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് സ്ത്രീകൾക്കൊപ്പം തമിഴ്നാട്ടിലെ കുറ്റാലത്തുള്ള റിസോർട്ടിൽ നിന്നും പിടിയിലായത്.
സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഷാനും റിയാസും. പള്ളിക്കൽ സ്വദേശികളായ സ്ത്രീകളാണ് കഴിഞ്ഞ 26ന് കാമുകന്മാർക്കൊപ്പം കാറിൽ നാടുവിട്ടത്. ഒളിച്ചോടിയവരിൽ ഒരു സ്ത്രീക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസുമുള്ള മൂന്നു മക്കളുണ്ട്. മറ്റൊരു സ്ത്രീക്ക് അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്.
ഭർത്താവ് നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കുകയാണ് അറസ്റ്റിലായ യുവാക്കൾ ആദ്യം ചെയ്യുന്നത്. തുടർന്ന് ഇവരിൽ നിന്നും സ്വർണവും പണവും കൈക്കലാക്കുകയും ചെയ്യും
പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളായ ഷാനെതിരെ ഏഴുകോൺ, ഏനാത്ത് സ്റ്റേഷനുകളിലും റിയാസിനെതിരെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തൻകോട് എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
സ്ത്രീകളെ തിരികെ വിടുന്നതിനായി ബന്ധുക്കളിൽ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ഇവർ ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയ കുറ്റത്തിന് ബാലസംരക്ഷണ നിയമ പ്രകാരം സ്ത്രീകൾക്കെതിരെയും വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
Comments