ന്യൂഡൽഹി: ഇന്ത്യയുടെ മുന്നേറ്റത്തിന്റെ പൂർണ്ണരൂപം തയ്യാറാക്കാനുള്ള സുപ്രധാന ചുവടുവെപ്പിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷൻ ഇന്ത്യ അറ്റ് 2047 എന്ന പേരിലെ സമഗ്ര പദ്ധതിക്കായുള്ള സുപ്രധാന യോഗം നാളെ രാജ്യ തലസ്ഥാനത്ത് നടക്കും. ഇനി അഞ്ചോ പത്തോ വർഷത്തേക്കുള്ളതായിരിക്കില്ല ഇന്ത്യയുടെ ഒരു വികസന പദ്ധതിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നൽകിക്കഴിഞ്ഞു. നാളെ വകുപ്പുമന്ത്രിമാരും നിതി ആയോഗ് വിദഗ്ധന്മാരും പ്രത്യേക ക്ഷണിതാക്കളും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന പ്രഥമ യോഗമാണ് നടക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമാണ് 2047 എന്നതാണ് ലക്ഷ്യത്തെ ഏറെ പ്രധാനപ്പെട്ടതാക്കുന്നത്. ഈ നാട് എന്തായിരിക്കണമെന്നത് മാത്രമായിരിക്കണം ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചിരിക്കുന്നു. വിഷൻ ഇന്ത്യ അറ്റ് 2047 എന്ന സമഗ്ര പദ്ധതി ഇന്ത്യ ഇന്നുവരെ കാണാത്ത മാറ്റത്തിലേക്കുള്ള ചവിട്ടുപടിയാ യിരിക്കുമെന്നാണ് കണക്കുകൂട്ടൽ. എല്ലാ കേന്ദ്രമന്ത്രിമാരോടും തങ്ങളുടെ വകുപ്പിന്റെ സമ്പൂർണ്ണമായ ലക്ഷ്യം തയ്യാറാക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ഇതിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്റ് പബ്ലിക് ഗ്രീവൻസ് എന്ന വകുപ്പിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
രാജ്യം ഏറ്റവും മികച്ച മുന്നേറ്റമാണ് നടത്തേണ്ടത്. ആഭ്യന്തരവും ആഗോളവുമായ ലക്ഷ്യം കൃത്യമാക്കേണ്ടതുണ്ട്. അടിസ്ഥാന വികസനത്തിലും സ്ഥാപനങ്ങളുടെ മുന്നേറ്റത്തിലും പ്രത്യേകം പദ്ധതിയാണ് ദീർഘകാലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗാണ് നാളത്തെ പ്രഥമ യോഗത്തിന്റെ അധ്യക്ഷൻ.
കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട ഒരുവകുപ്പിലും തീരുമാനങ്ങൾക്ക് കാലതാമസം വരരുതെന്നതാണ് സുപ്രധാന നിർദ്ദേശം. 15 മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരും, ഐ.ഐ.ടി, ഐ.ഐ.എം, എ.എസ്.സി.ഐ എന്നീ സ്ഥാപന ങ്ങളുടെ മേധാവികൾ എന്നിവരടക്കം നാളെ യോഗത്തിൽ പങ്കുചേരും.
Comments