ലക്നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കൊറോണ പ്രോട്ടോക്കോളും ലംഘിച്ച് സമാജ്വാദി പാർട്ടി പ്രവർത്തകർ. വെർച്വൽ റാലിയെന്ന പേരിൽ 2500ഓളം പേർ പങ്കെടുത്ത പരിപാടിക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം പോലീസ് കേസെടുത്തു. ലക്നൗവിലെ എസ്പി ഓഫീസിനെതിരെയാണ് നടപടി.
വിഷയത്തിൽ പ്രതികരണവുമായി സമാജ്വാദി പാർട്ടി നേതാക്കൾ ഇതിനോടകം രംഗത്തെത്തി. എസ്പി ഓഫീസിനകത്ത് വെർച്വൽ റാലി സംഘടിപ്പിക്കുകയായിരുന്നുവെന്നും ഒത്തുകൂടിയവർ ക്ഷണിക്കപ്പെടാതെ എത്തിയതാണെന്നും, ആരെയും വിളിച്ചിരുന്നില്ലെന്നും സമാജ്വാദി പാർട്ടിയുടെ യുപി അദ്ധ്യക്ഷൻ നരേഷ് ഉത്തം പട്ടേൽ പ്രതികരിച്ചു.
മുൻ യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെ ഏഴ് പേരുടെ എസ്പി പ്രവേശനം ആഘോഷമാക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് കൊറോണ പ്രോട്ടോക്കോളും തെരഞ്ഞെടുപ്പ് പെുരുമാറ്റച്ചട്ടവും ലംഘിച്ചത്. നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ചാണ് പരിപാടി നടത്തിയതെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശ് വ്യക്തമാക്കി.
പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളിൽ ഉൾപ്പെട്ട എല്ലാ വ്യക്തികളെയും കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഗൗതം പല്ലി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments