തിരുവനന്തപുരം: അയൽവാസിയായ വയോധികയെ വീട്ടിൽ വിളിച്ചു വരുത്തി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വയോധികയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. മുല്ലൂർ പനവിള ആലുംമൂട് വീട്ടിൽ ശാന്തകുമാരിയെയാണ് അമ്മയും മകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ റഫീക്കാ ബീവി, ഇവരുടെ സുഹൃത്ത് അൽ അമീൻ, റഫീക്കായുടെ മകൻ ഷഫീക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികൾ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീടിന് അടുത്തായാണ് വീട്ടുടമയുടെ മകനും സുഹൃത്തും താമസിച്ചിരുന്നത്. വെള്ളിയാഴ്ച വീട് മാറിപ്പോകുമെന്ന് ഉടമയെ പ്രതികൾ അറിയിച്ചിരുന്നു. എന്നാൽ, വൈകിട്ട് വീട്ടിലെത്തിയ ഉടമയുടെ മകൻ വാടകയ്‌ക്ക് നൽകിയ വീടിന്റെ കതകിൽ താക്കോൽ ഉള്ളതായി കണ്ടു. ഇതിനെ തുടർന്ന് വീട്ടുകാരെ വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. വീട് തുറന്ന് നോക്കിയപ്പോഴാണ് വാരാന്തയിലെ തട്ടിനുമുകളിൽ നിന്ന് രക്തം വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. ശേഷം സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് തട്ടിനുമുകളിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്.
പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം വയോധികയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിൽ താമസിച്ചിരുന്ന റഫീക്കാ, മകൻ, റഫീക്കായുടെ സുഹൃത്ത് അൽ അമീൻ എന്നിവരെ കാണാതായതോടെ പോലീസ് തിരച്ചിലാരംഭിക്കുകയായിരുന്നു. വീട്ടിൽ താമസിക്കുന്ന റഫീക്കായാണ് മരിച്ചതെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അവരുടെ ബന്ധുക്കളും സ്ഥലത്തെത്തി. തുടർന്ന് പോലീസ് പ്രതികളുടെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തൈക്കാട് സംഗീത കോളേജിനടുത്തുള്ളതായി കണ്ടെത്തുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള ബസിൽ കയറി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമം.
വയോധികയെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയശേഷം ചുറ്റിക ഉപയോഗിച്ച് തലയ്‌ക്കടിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാടകയ്‌ക്ക് താമസിച്ചിരുന്ന വീടിന്റെ തട്ടിലേയ്‌ക്ക് മാറ്റിയശേഷം പ്രതികൾ കോഴിക്കോട്ടേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. ശാന്തകുമാരിയുടെ ശരീരത്തിൽ വള, മോതിരം, കമ്മൽ എന്നിവ ഉണ്ടായിരുന്നു. ഇതെല്ലാം പ്രതികൾ കൈക്കലാക്കി വിഴിഞ്ഞത്തുള്ള ജ്വല്ലറിയിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.
Comments