സാംബ: ആദ്യമായി ഗ്രാമത്തിൽ റോഡ് എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ജമ്മു കശ്മീരിലെ സാംബ ജില്ലയിലുളള ദാരൂയി പഞ്ചായത്തിലെ നാട്ടുകാർ. റോഡ് പണിക്കായി ജെസിബി ഉൾപ്പെടെയുളള നിർമാണയന്ത്രങ്ങൾ കൊണ്ടിറക്കിയപ്പോൾ തന്നെ നൃത്തം ചെയ്തും മധുരം വിതരണം ചെയ്തുമാണ് ഇവർ ആഘോഷമാക്കിയത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങളായിട്ടും സ്വന്തം ഗ്രാമത്തിലേക്ക് ഒരു റോഡ് പോലുമില്ലാത്തത് ദാരുയി പഞ്ചായത്തുകാരുടെ തീരാവേദനയായിരുന്നു. ഈ സങ്കടത്തിനാണ് ഇപ്പോൾ പരിഹാരമായത്. രണ്ട് കോടി രൂപ 29 ലക്ഷം രൂപ ചെലവിൽ 2.5 കിലോമീറ്റർ ദൂരത്താണ് ഇവിടെ റോഡ് നിർമ്മിക്കുന്നത്. കേന്ദ്രസർക്കാർ കശ്മീരിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നബാർഡിന് കീഴിലാണ് റോഡ് നിർമാണത്തിന് തുക അനുവദിച്ചത്.
സ്‌കൂളിൽ പോകുന്ന കുട്ടികൾ മുതൽ ഗർഭിണികളായവരും പ്രായമായവരും വരെ റോഡില്ലാത്തതിന്റെ ദുരിതം അനുഭവിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രായമായവരെ അസുഖം വന്നാൽ കട്ടിലിൽ എടുത്തുകൊണ്ടാണ് ഗതാഗതസൗകര്യമുളളിടത്തേക്ക് എത്തിച്ചിരുന്നത്. ഗ്രാമത്തിന്റെ ഇരുവശങ്ങളിലും നദികളുണ്ട്. അതുകൊണ്ടു തന്നെ മഴസമയത്ത് സ്‌കൂളിൽ പോകുന്ന കുട്ടികളെ തോളിലെടുത്തുകൊണ്ടാണ് രക്ഷിതാക്കൾ കൊണ്ടുവിടുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നത്.
റോഡ് യാഥാർത്ഥ്യമാക്കാൻ നാട്ടുകാർക്കൊപ്പം നിന്ന സർപഞ്ച് വിമല ദേവിക്കും വലിയ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. 2009 മുതൽ ഈ നാട്ടിലേക്ക് റോഡ് വേണമെന്ന ആവശ്യവുമായി മുടങ്ങാതെ നാട്ടുകാർ അധികാരികളെ സമീപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വിമല ദേവി പറഞ്ഞു. സമീപത്തെ മറ്റ് ഗ്രാമങ്ങളിലേക്കും റോഡ് കണക്ടിവിറ്റി എത്തിക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് വിമലദേവി പറഞ്ഞു.
ബർദ്ദാൻ, നംഗൽ, കിർദ്ദി, ലലാളി തുടങ്ങി സാംബ ജില്ലയിൽ ഇനിയും റോഡുകൾ എത്താത്ത നിരവധി ഗ്രാമങ്ങൾ ഇവിടെയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Comments