തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരയ്ക്കായി എഴുതിയ വരികൾ വിവാദമായതിൽ ഖേദം പ്രകടിപ്പിച്ച് ഗാനരചയിതാവ് പൂവരണി കെ.വി.പി നമ്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനു പാട്ടിലൂടെ ദൈവിക പരിവേഷം നൽകാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരണം നൽകി.
പിണറായി സ്തുതിയല്ല വരികളിലുള്ളത്. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരിയിൽ ഉൾപ്പെടുത്തിയത്. പിണറായി വിജയെ പുകഴ്ത്താൻ പാർട്ടി ആവശ്യപ്പെട്ടില്ല. പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും പൂവരണി വ്യക്തമാക്കി. എന്നാൽ ഗാനത്തിൽ പിണറായിയുടെ പേര് ഒഴിവാക്കണമെന്ന് നേതാക്കൾ പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമാണ് സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന തിരുവാതിരയ്ക്ക് വരികൾ എഴുതണമെന്ന് ആവശ്യപ്പെട്ടത്. അത് പ്രകാരമാണ് എഴുതി നൽകിയത്. വരികൾ പൂർത്തിയാക്കിയ ശേഷം അഭിപ്രായവ്യത്യാസമില്ലാതെ തന്നെ അവർ വരികൾ അംഗീകരിച്ചു. സംഗീത സംവിധാനം ചെയ്ത് നൽകണമെന്ന ആവശ്യപ്രകാരം അതും ചെയ്തു നൽകി. എല്ലാം പാർട്ടിയുടെ ആവശ്യപ്രകാരമാണ് ചെയ്ത് നൽകിയത്. എന്നാൽ ഇപ്പോഴുണ്ടായ വിവാദങ്ങൾ പ്രതീക്ഷിച്ചില്ലെന്നും പൂവരണി വ്യക്തമാക്കി.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. പാറശ്ശാലയിലാണ് പരിപാടി അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ തന്നെ ഇത്തരം പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ, അതെല്ലാം കാറ്റിൽ പറത്തി പാർട്ടി സമ്മേളനം നടത്തിയതിൽ വൻ വിമർശനങ്ങളാണ് ഉയരുന്നത്.
Comments