പാറ്റ്ന: ബിഹാറിൽ മദ്യദുരന്തം സംഭവിച്ചതായി റിപ്പോർട്ട്. മദ്യം കഴിച്ച നാല് പേർ മരിക്കുകയും മൂന്ന് പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതായാണ് വിവരം. ദുരന്തത്തിന് കാരണം വ്യാജമദ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശനിയാഴ്ച രാവിലെ ബിഹാറിലെ നളന്ദ ജില്ലയിലായിരുന്നു സംഭവം.
വെള്ളിയാഴ്ച ഉച്ചയോടെ മദ്യം കഴിച്ചവരാണ് അപകടത്തിലായത്. രാത്രിയായതോടെ ഇവരുടെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകി. നളന്ദയിലെ സദർ ആശുപത്രിയിലാണ് അപകടത്തിലായവർ ചികിത്സയിലുള്ളത്. ഇതിൽ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. സോസറായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഛോട്ടി പഹാരി പ്രദേശത്താണ് ദുരന്തമുണ്ടായത്.
മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തുനിൽക്കുകയാണ് പോലീസ്. റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യാജമദ്യ ദുരന്തമാണോയെന്ന് ഉറപ്പിക്കാൻ സാധിക്കൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.
Comments