തൃശ്ശൂർ : ആവശ്യപ്പെട്ട തുക സംഭാവന നൽകാത്തതിന്റെ പേരിൽ ചെടി നഴ്സറി ഉടമയുടെ ഉപജീവനം വഴിമുട്ടിച്ച് സിപിഐ നേതാവ്. തൃശ്ശൂർ മാടക്കത്തറ സ്വദേശി ദേവാനന്ദിനോട് ആണ് സിപിഐ നേതാവ് ശശിയുടെ പ്രതികാരം. ഒരു ലക്ഷം രൂപയാണ് നേതാവ് ദേവാനന്ദനിൽ നിന്നും സംഭാവനയായി ആവശ്യപ്പെട്ടത്.
2017 ലായിരുന്നു സംഭവം. പ്രാദേശിക ഉത്സവത്തിന്റെ ഭാഗമായാണ് ദേവാനന്ദിനോട് ഒരു ലക്ഷം രൂപ സംഭാവന ചോദിച്ചത്. ശശിയുടെ കൂട്ടാളികൾ ആയിരുന്നു സംഭാവന പിരിക്കാൻ ദേവാനന്ദിന്റെ അടുത്തേക്ക് എത്തിയത്. എന്നാൽ തന്റെ പക്കൽ അത്രയും വലിയ തുകയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതോടെ കൂട്ടാളികൾ ഇതെല്ലാം നിർത്തിക്കാൻ അറിയാമെന്ന് ഭീഷണി മുഴക്കി വീട്ടിൽ നിന്നും മടങ്ങി.
എന്നാൽ പിറ്റേന്ന് വീട്ടിലും പഞ്ചായത്ത് ഓഫീസിലുമായി ചില പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ദേവാനന്ദൻ ഗൗരവം തിരിച്ചറിഞ്ഞത്.
എൻഡോസൾഫാൻ ദുരന്തം വീണ്ടും ആവർത്തിക്കുമെന്നായിരുന്നു പോസ്റ്ററുകൾ. വീട്, നഴ്സറി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. നെൽവയൽ നികത്തിയെന്നും ആരോപണം ഉയർന്നു. എന്നാൽ പരിശോധനയിൽ മാരക കീടനാശിനികൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.
2018 ൽ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നതിന് മുൻപ് നഴ്സറി നിന്നിരുന്ന പ്രദേശം കൃഷിയോഗ്യമല്ലാത്ത തരിശ് ഭൂമിയായിരുന്നു. എന്നാൽ ഡാറ്റാ ബാങ്ക് തയ്യാറാക്കിയപ്പോൾ സിപിഐ നേതാവിന്റെ ഇടപെടൽ മൂലം 10 ഏക്കറോളം വരുന്ന ഭൂമി നിലമെന്ന് രേഖപ്പെടുത്തി. ഇതോടെ 30 ലക്ഷം രൂപ ലോൺ എടുത്ത് വാങ്ങിയ ഭൂമിയിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി.
അലങ്കാരപ്പുൽ കൃഷിയാണ് ദേവാനന്ദൻ തുടങ്ങാനിരുന്നത്. എന്നാൽ അധികൃതരിൽ നിന്നും അനുമതി ലഭിക്കാതെ വന്നതോടെ ഇത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. നഴ്സറിയ്ക്കായി വാങ്ങിയ ഉപകരണങ്ങളും സാമഗ്രികളും തുരുമ്പുപിടിച്ചു. നാല് വർഷം കൊണ്ട് ഒന്നരകോടിയിലധികം രൂപയുടെ നഷ്ടമാണ് ദേവാനന്ദിന് ഉണ്ടായത്. നിലമായതിനാലാണ് ചെടി നഴ്സറിയ്ക്കായി അനുമതി നൽകാത്തത് എന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിശദീകരണം.
നഴ്സറിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി കഴിഞ്ഞ നാല് വർഷമായി ദേവാനന്ദ് സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും കൃഷി മന്ത്രിയ്ക്കും പരാതി നൽകി കാത്തിരിക്കുകയാണ് ദേവാനന്ദൻ.
Comments