തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്ന് ഉപദേശിക്കുന്ന കേരള പോലീസിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ആളുകൾ വിമർശനവുമായി എത്തിയിരിക്കുന്നത്. തിരുവാതിരയും സമ്മേളനവും നടത്താൻ ഒത്താശ ചെയ്ത് കൊടുക്കുന്ന പോലീസ് ഇനി കൊറോണ കൂടിയാൽ ജനങ്ങളുടെ മെക്കിട്ട് കേറും എന്ന വിമർശനങ്ങളാണ് ഉയരുന്നത്.
‘കോവിഡിന്റെ അടിവേരുകൾ തകർക്കണമങ്കിൽ മാസ്ക് മാത്രം പോര, സാമൂഹ്യ അകലവും വേണം’ എന്നാണ് കേരള പോലീസ് പങ്കുവെച്ചതിന്. ഇതിന് പ്രതികരണം കൊണ്ട് ആളുകൾ കമന്റ് ബോക്സ് നിറച്ചിരിക്കുകയാണ്.
‘മുഖ്യമന്ത്രിയോടും അവരൂടെ പാർട്ടിക്കാരോടും പാർട്ടി സമ്മേളനങ്ങൾ നടത്തുന്നവരോടും പ്രത്യേകം പറഞ്ഞ് മനസിലാക്കി കൊടുക്കണം ഏമാൻമാരേ’ എന്ന് ചിലർ പറയുന്നു. ‘ മാമന്മാരുടെ കണ്മുൻപിൽ ഇപ്പോഴും നടക്കുന്ന പാർട്ടി സമ്മേളനവും നൂറ് കണക്കിന് ആളുകൾ നടത്തിയ തിരുവാതിരയും അങ്ങ് ചൊവ്വയിൽ വെച്ച് ആണല്ലോ.’ എന്ന പ്രതികരണങ്ങളും പോലീസിന് ലഭിക്കുന്നുണ്ട്.
‘പാർട്ടി പരിപാടി നടത്താം, തിരുവാതിര കളിക്കാം, പാർട്ടികൾക്കു അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലാം, കത്തിക്കുത്താം, എല്ലാം ചെയ്യാം സാധാരണക്കാരന് അരി വാങ്ങാൻ സമ്മതിക്കരുത് അല്ലേ സാറേ’ എന്ന് ജനങ്ങൾ ചോദിക്കുന്നു. ‘പ്രവാസികളും സാധാരണക്കാരായ ജനങ്ങളും മാത്രം പേടിച്ചാൽ മതിയെന്നും പാർട്ടിക്കാരെയും തിരുവാതിര കളിക്കാരെയും കൊറോണക്ക് പേടിയാണെന്നുമുള്ള പരിഹാസങ്ങളും എത്തുന്നുണ്ട്.
കൊറോണ കൊടിമുടിയിലെത്തി നിൽക്കുമ്പോഴും പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളെ നിരത്തി തിരുവാതിര കളിക്കാനും പാർട്ടി സമ്മേളനം നടത്താനും മുതിർന്ന സിപിഎമ്മിനെതിരെയാണ് ജനങ്ങൾ വിമർശനമുന്നയിച്ചത്. പാർട്ടിക്കാർ എന്ത് ചെയ്താലും കയ്യും കെട്ടി നോക്കി നിൽക്കുകയും സാധാരണക്കാർ കപ്പലണ്ടി തിന്നാൽ പോലും പെറ്റിയടിക്കുകയും ചെയ്യുന്ന പോലീസിനെയും പരിഹസിക്കുന്നുണ്ട്.
Comments