ലക്നൗ : ബിജെപി ഭരണത്തിന് കീഴിൽ മുസ്ലീം മത വിഭാഗം സുരക്ഷിതരാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്. മറ്റ് പാർട്ടികൾ കേവലം വോട്ട് ബാങ്കുകളായി കണക്കാക്കുമ്പോൾ ബിജെപി മാത്രമാണ് അർഹിക്കുന്ന പരിഗണന നൽകുന്നതെന്ന് സംഘടന പറഞ്ഞു. മുസ്ലീം വിഭാഗത്തിനായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികൾ അക്കമിട്ട് നിരത്തിയായിരുന്നു സംഘടനയുടെ പ്രതികരണം.
ബിജെപി ഭരണത്തിൽ മുസ്ലീങ്ങളാണ് ഏറ്റവും കൂടുതൽ സുരക്ഷിതരും സന്തോഷവാന്മാരും. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി എന്നിവർ തങ്ങളെ വോട്ട് ബാങ്കായി മാത്രമാണ് കണക്കാക്കുന്നത്. എന്നാൽ നിലവിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിരവധി ക്ഷേമ പദ്ധതികൾ ആണ് നടപ്പാക്കുന്നത്. മുസ്ലീം വിഭാഗത്തിനിടയിലെ നിരക്ഷരതയും പട്ടിണിയും കേന്ദ്രസർക്കാർ ഇല്ലാതാക്കി. മുത്വലാഖ് പോലെയുള്ള അനാചാരങ്ങൾക്കും സർക്കാർ തടയിട്ടെന്നും സംഘടന അഭിപ്രായപ്പെട്ടു.
2014 ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയതിന് ശേഷം ഇതുവരെ 36 പദ്ധതികൾ ആണ് മുസ്ലീം വിഭാഗങ്ങൾക്കായി നടപ്പാക്കിയിരിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലീങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കും എന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന കുപ്രചാരണം. എത്ര മുസ്ലീങ്ങളാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടതെന്നും സംഘടന ചോദിച്ചു.
2014 ന് ശേഷം വർഗ്ഗീയ കലാപങ്ങൾക്കും സംഘർഷങ്ങൾക്കും അയവുവന്നിട്ടുണ്ട്. മുസ്ലീം വിഭാഗത്തിന്റെ ഏറ്റവും വലിയ അഭ്യുദയകാംഷിയാണ് ബിജെപി. തുടർന്നും അതുണ്ടാകാൻ എല്ലാവരും വോട്ട് ബിജെപിയ്ക്ക് നൽകണമെന്നും സംഘടന അഭ്യർത്ഥിച്ചു.
Comments