എറണാകുളം : പ്രതിദിന കൊറോണ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ജില്ലയിലെ ജനസംഖ്യയുടെ 17.26 % പേർക്കാണ് ഇതുവരെ കൊറോണബാധിച്ചത്. ഇതുവരെ 6,58,136 പേർ കൊറോണ പോസിറ്റീവ് ആയി. അഞ്ചിലൊരാൾക്ക് എന്ന കണക്കിൽ രോഗ ബാധയുണ്ടാകുന്നുണ്ടെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
ജില്ലയിൽ ഇതുവരെ 79 പേർക്കാണ് ഒമിക്രോൺ ബാധിച്ചത്. ഇവരിൽ 46 പേർ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും 31 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ.44 പേരാണ് രോഗമുക്തരായത്. ഇതുവരെ 5895 കൊറോണ മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിലുള്ള ആക്ടീവ് കേസുകളിൽ വളരെ കുറച്ച് പേർക്ക് മാത്രമേ (0.98%) ഐ.സി യു ആവശ്യമായി വന്നിട്ടുള്ളൂ എന്നത് ആശ്വാസകരമാണ്.
കൊറോണ വാക്സിൻ എടുത്തവരിൽ രോഗം ഗുരുതരമാകുന്നതായി കാണുന്നില്ല. വാകസിനെടുക്കാത്തവരിലാണ് കൂടുതൽ മരണങ്ങളും (87.04%) ഉണ്ടായിട്ടുള്ളത്. ആകെ സ്ഥിരീകരിച്ച കൊറോണ മരണങ്ങളിൽ 9.1 % പേർ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരും, , 3.86% പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചവരാണ്. അതിനാൽ വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിനെടുത്ത് സുരക്ഷിതരാകേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യാതൊരു വീട്ടു വീഴ്ചയും പാടില്ല. പനിയും , രോഗലക്ഷണങ്ങളുള്ളവരും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കുക. പൊതു ഇടങ്ങളിലും മറ്റും മാസ്ക് ധരിക്കാത്തതും , മാസ്ക് താഴ്ത്തിയിടുന്നതും രോഗം ക്ഷണിച്ചു വരുത്തും. വീടിന് പുറത്തു പോകുമ്പോൾ കൈകൾ ഇടക്കിടെ ശുചിയാക്കണം .എപ്പോഴും സാമൂഹിക അകലം പാലിക്കുന്നതിനും ശ്രദ്ധ നൽകണം. നമ്മുടെ ചെറിയ ഒരു അശ്രദ്ധ പോലും സ്വന്തം ജീവനു മാത്രമല്ല, ചുറ്റുമുള്ളവരുടേയും പ്രത്യേകിച്ച് പ്രായമായവരുടെയും ഗുരുതര രോഗങ്ങളുള്ളവരുടെയും ജീവൻ അപകടത്തിലാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
Comments