തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പരിസ്ഥിതി സാമൂഹിക ആഘാത പഠന റിപ്പോർട്ട്. കൊല്ലം, കാസർകോട് എന്നീ യാർഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്.
കൊല്ലത്തെ കേന്ദ്രീകൃത വർക്ക് ഷോപ്പ്, സ്റ്റേഷൻ, കാസർകോട്ടെ പരിശോധനാ കേന്ദ്രം എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. കൊല്ലത്ത് അയത്തിൽ തോടിൽ നിന്നും വെള്ളം കയറുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. പ്രളയ സാധ്യത മേഖലയും, നെൽവയലും അടങ്ങുന്നതാണ് ഈ പ്രദേശം. പ്രളയ സാധ്യത ഒഴിവാക്കാനായി തോട് വഴി തിരിച്ചു വിടുകയും, പ്രളയ ജലം ഒഴുക്കി കളയാനുള്ള സംവിധാനങ്ങളും സർക്കാർ ഒരുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മംഗലാപുരത്ത് ലഭിച്ച മഴയുടെ അളവ് അടക്കം ചൂണ്ടിക്കാട്ടിയാണ് കാസർകോട്ടെ സാഹചര്യം റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. തീരദേശ മേഖലയിലൂടെ സിൽവർ ലൈൻ കടന്നുപോകുന്നതിനാൽ, സുനാമി സാധ്യതയും വലിയ തിരമാലകളുടെ സാധ്യതയും തള്ളിക്കളയാനാവില്ലെന്നും, ഇത് സംബന്ധിച്ച് കാര്യമായ പഠനം നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.
സിൽവർ ലൈൻ പാത വനപ്രദേശങ്ങളിലൂടെ കടന്ന് പോകുന്നില്ല. ചിലയിടങ്ങളിൽ ലോകത്തെ തന്നെ പരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ടത്തിന് സമാന്തരമായും പാത കടന്നു പോകുന്നു. നിർമ്മാണഘത്തിൽ മണ്ണിന്റെ ഘടനയും, സ്വാഭാവികത്വവും നഷ്ടപ്പെടുത്തും. മണ്ണൊലിപ്പിന് ഇടയാക്കും. പദ്ധതി സാമൂഹികമായി സൃഷ്ടിക്കുന്ന ഗുണവശങ്ങളും റിപ്പോർട്ടിലുണ്ട്.
Comments