180 ദശലക്ഷം വർഷം പഴക്കമുള്ള ഇക്ത്യോസറിന്റെ അവശിഷ്ടങ്ങൾ യുകെയിൽ കണ്ടെത്തി . രാജ്യത്തെ ഏറ്റവും വലിയ ഇക്ത്യോസർ ഫോസിലാണിതെന്നാണ് ഗവേഷകർ പറയുന്നത് . ഇംഗ്ലീഷ് ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലെ റട്ട്‌ലാൻഡ് കൗണ്ടിയിലെ റിസർവോയറിനടുത്ത് നിന്നാണ് ഫോസിൽ കണ്ടെത്തിയത്. ഇതിന് ഏകദേശം 33 അടി നീളമാണുള്ളത് . തലയോട്ടിയ്‌ക്ക് മാത്രം ഒരു ടൺ ഭാരമാണ് കണക്കാക്കുന്നത് .
ബ്രിട്ടനിൽ കാണപ്പെടുന്ന ടെംനോഡോണ്ടോസോറസ് ട്രൈഗോനോഡോൺ വർഗ്ഗത്തിൽപ്പെട്ട ഇക്ത്യോസറിന്റെ ഫോസിലാണിതെന്നാണ് നിഗമനം . സീ ഡ്രാഗൺ’ എന്നറിയപ്പെടുന്ന ഇക്ത്യോസറുകൾ ദിനോസർ കാലഘട്ടത്തിൽ കടലിൽ ജീവിച്ചിരുന്ന മത്സ്യത്തിന്റെ ആകൃതിയിലുള്ള ഭീമാകാരമായ സമുദ്ര ഉരഗങ്ങളായിരുന്നു. ശരീരാകൃതിയിൽ ഡോൾഫിനുകളോട് സാമ്യമുള്ളതാണിത് . 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ഇവയ്‌ക്ക് ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചു.
ലെസ്റ്റർഷെയറിലെയും റട്ട്‌ലൻഡ് വൈൽഡ് ലൈഫ് ട്രസ്റ്റിലെയും കൺസർവേഷൻ ടീം ലീഡറായ ജോ ഡേവിസ് ആണ് ഇക്ത്യോസോറിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ ഇക്ത്യോസോർ വിദഗ്ധനും , ശാസ്ത്രജ്ഞനുമായ ഡീൻ ലോമാക്‌സിന്റെ നേതൃത്വത്തിൽ പാലിയന്റോളജിസ്റ്റുകളുടെ ഒരു സംഘം വലിയ തോതിലുള്ള ഖനനം നടത്തി.
വലിപ്പമാണ് ഇതിനെ വ്യത്യസ്തമാക്കുന്നതെന്നും ,മുൻപ് കണ്ടെത്തിയ ഫോസിലുകൾ ഇത്രയേറെ വലിപ്പമുള്ളതായിരുന്നില്ലെന്നും ലോമാക്സ് പറഞ്ഞു.
Comments