കൊച്ചി: സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് റെയ്ഡിൽ 161 കേസുകൾ രജിസ്റ്റർ ചെയ്തു. 186 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 410 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനുള്ള കേരള പോലീസിന്റെ നീക്കമാണ് ഓപ്പറേഷൻ പി ഹണ്ട്.
അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരിൽ പലരും ഐടി മേഖലയിലുൾപ്പെടെ ഉന്നത പദവികളിൽ ജോലി ചെയ്യുന്നവരാണ്. ഓപ്പറേഷൻ പി ഹണ്ടിൽ മുൻപും അറസ്റ്റിലായിട്ടുള്ളവർ,. വീണ്ടും ഈ കുറ്റകൃത്യം ചെയ്തതിന്റെ ഭാഗമായി പിടിയിലായിട്ടുണ്ട്. അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഇവർ പ്രധാനമായും പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മൊബൈൽ ഫോണുകൾ, ലാപ്പ്ടോപ്പുകൾ, ഹാർഡ് ഡിസ്കുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. കുറ്റകൃത്യങ്ങളിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പരിശോധനകൾക്ക് നേതൃത്വം നൽകിയ എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.
Comments