അബുദാബി: യുഎഇയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാത്രി അബുദാബി, ദുബായ് എമിറേറ്റുകളിൽ തുടങ്ങിയ മഴയും കാറ്റും ഞായറാഴ്ചയും തുടർന്നു.
വടക്കൻ എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. പകൽ ആകാശം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. തെക്കുപടിഞ്ഞാറു രൂപംകൊണ്ട ഉപരിതല ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ച കടലിലും തീരപ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കും. യുഎഇയിൽ 18 മാസംകൊണ്ട് ലഭിക്കുന്ന മഴയാണ് മൂന്ന് ദിവസത്തിൽ ലഭിച്ചത്. രാജ്യത്ത് വർഷത്തിൽ 100 മില്ലിമീറ്റർ മഴയാണ് ലഭിക്കാറ്.ജനുവരി മാസങ്ങളിൽ ശരാശരി 10 മില്ലിമീറ്ററും എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അസ്ഥിരകാലാവസ്ഥയിൽ ജലാശയങ്ങളും പർവതപ്രദേശങ്ങൾ, താഴ്വരകൾ തുടങ്ങിയവയും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗപരിധി പാലിക്കുകയും വാഹനങ്ങൾക്കിടയിൽ ആവശ്യമായത്ര അകലംപാലിച്ച് അതീവ ജാഗ്രതയോടെ ഓടിക്കുകയും വേണം. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബിയിലെ റോഡുകളിലെ വേഗപരിധി 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് നിർദ്ദേശം നൽകി.
Comments