ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റുന്നു. ജക്കാർത്തയിൽ പാരിസ്ഥിതികമായ പല വെല്ലുവിളികളും നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ കിഴക്കൻ കാലിമന്റാനിലേക്ക് പുനഃസ്ഥാപിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പുതിയ തലസ്ഥാനത്തിന്റെ പേരുനിർണയിക്കുന്ന തിരക്കിലാണ് ഭരണകൂടം.
80 പേരുകളിൽ നിന്ന് ഒടുവിൽ നുസാന്തര എന്ന പേരാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ തിരഞ്ഞെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച പാർലമെന്റിൽ ഇത് സംബന്ധിച്ച ബിൽ പാസായാൽ നുസാന്തരയെ ഔദ്യോഗിക തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. പുതിയ തലസ്ഥാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമിടുമെന്നും അധികൃതർ വ്യക്തമാക്കി.
ജാവ ദ്വീപ് സമൂഹത്തിൽ ഉൾപ്പെടുന്ന ജക്കാർത്തയെന്ന നഗരത്തിലായിരുന്നു സർക്കാരിന്റെ പ്രധാന ഓഫീസുകൾ. ഇന്തോനേഷ്യയുടെ തലസ്ഥാന നഗരം ജക്കാർത്ത ആയിരുന്നതിനാലാണിത്. 1527ൽ സ്ഥാപിക്കപ്പെട്ട വൻനഗരമാണിത്. ഏഷ്യയിലെ വലിയ നഗരങ്ങളിലൊന്നായ ജക്കാർത്തയിൽ 10 ദശലക്ഷത്തിലധികം പേർ താമസിക്കുന്നുണ്ട്. ജാവൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രതിവർഷം 25 സെന്റിമീറ്റർ വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ. അമിതമായ അളവിൽ ഭൂഗർഭജലം ഖനനം ചെയ്തതാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു.
2050 ആകുമ്പോഴേക്കും ജക്കാർത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് കിഴക്കൻ കാലിമന്റാനിലേക്കു മാറ്റുന്നത്. 2019 മുതൽക്കെ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. എന്നാൽ കൊറോണ മഹാമാരിയുടെ വരവോടെ ഇതിനായുള്ള നടപടികൾ താമസിച്ചു. അതുകൊണ്ട് തന്നെ സ്ഥലം മാറ്റം പൂർത്തിയാകാൻ 2024 ആകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Comments