ഇംഫാൽ: മണിപ്പൂരിൽ ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള ഐഇഡി കണ്ടെടുത്തു. ചന്ദേലിലെ കുൽജാങ് ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
മണിപ്പൂർ പോലീസും ഐജിഎആർ ബറ്റാലിയനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി സ്ഫോടകവസ്തുവിനെ നിർവീര്യമാക്കി. സുഗ്നു-ജൗപ്പി റോഡിലൂടെ സഞ്ചരിക്കുന്ന പ്രാദേശവാസികളെ ലക്ഷ്യമിട്ടാണ് ഭീകരർ ഐഇഡി സ്ഥാപിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
അതേസമയം അസം റൈഫിൾസും മണിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ചുരാഛന്ദ്പൂർ ജില്ലയിൽ നിന്ന് വലിയ തോതിൽ ആയുധശേഖരം കണ്ടെടുത്തു. 7.62 എംഎം എസ്എൽആർ റൈഫിൾ, എം-16 റൈഫിൾ, മോഡിഫൈഡ് റൈഫിൾ, എസ്എൽആർ മാഗസീൻ, ചൈനീസ് ഹാൻഡ് ഗ്രനേഡ്, 15 തിരകൾ എന്നിവയാണ് കണ്ടെടുത്തത്. നിയമനടപടികൾക്കായി ഇവ കുംബി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
Comments