ന്യൂഡൽഹി: മുലായം സിംഗ് കുടുംബാംഗം അപർണ യാദവ് ഡൽഹിയിലെത്തി. ബി.ജെ.പിയിലേക്കുള്ള അപർണ യാദവിന്റെ ചേക്കേറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യ സാധനയുടെ മകൻ പ്രതീകിന്റെ ഭാര്യയാണ് അപർണ യാദവ്.
ഇന്ന് രാവിലെ ഡൽഹിയിലെത്തിയ അപർണ ബി.ജെ.പി ആസ്ഥാനത്ത് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2017 തെരഞ്ഞെടുപ്പിൽ ലക്നൗ കൺടോൺമെന്റ് നിയമസഭാ സീറ്റിൽ പരാജയപ്പെട്ട നേതാവാണ് അപർണ. നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം ചേർന്ന് ലക്നൗവിലെ പ്രധാന സീറ്റ് പിടിക്കുക എന്നതാണ് അപർണയും മുലായംകുടുംബവും ലക്ഷ്യമിടുന്നതെന്നും പ്രചാരണമുണ്ട്.
ഇതിനിടെ അപർണ ബി.ജെ.പിയിലേക്കെന്ന വാർത്തകളോട് അഖിലേഷ് രാഷ്ട്രീയമായി പ്രതികരിച്ചില്ല. നിലവിലെ വിഷയം കുടുംബപ്രശ്നം മാത്രമാണെന്നാണ് അഖിലേഷ് പറയുന്നത്. അപർണയുടെ ഭർത്താവ് പ്രതീക് യാതൊരു വിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഇടപെടാത്ത വ്യക്തിയാണ്. സ്വന്തമായി റിയൽ എസ്റ്റേറ്റ് ഇടപാടും ജിമ്മുമാണ് പ്രതീകിന്റെ വരുമാനമാർഗ്ഗം. മുലായത്തിന്റെ രണ്ടാം ഭാര്യ സാധനയുടെ മകനാണ് പ്രതീക്.
2016ൽ അപർണയും പ്രതീകും നരേന്ദ്രമോദിയുമൊത്ത് സെൽഫി എടുത്തിരുന്നു. ഇവരുടെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടി മുലായം സിംഗിനും അഖിലേഷിനും നേരെ പാർട്ടി പ്രവർത്തകർ വിമർശനം ഉന്നയിച്ചിരുന്നു.
Comments