മുംബൈ: ഐഎൻഎസ് രൺവീറിൽ നടന്ന പൊട്ടിത്തെറിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. എസി കംപാർട്ട്മെന്റിന് സമീപമാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കംപാർട്ട്മെന്റിന് മുകളിൽ നിന്നിരുന്നവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ 11 നാവികസേന ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ മലയാളികളില്ലെന്നാണ് സൂചന.
ചൊവ്വാഴ്ച വൈികിട്ട് 4.30നും അഞ്ച് മണിക്കും ഇടയിലായിരുന്നു ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറിയുണ്ടായത്. മുംബൈയിലെ നാവിക ആസ്ഥാനത്ത് ഡോക്ക്യാർഡിലായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് നാവികർ വീരമൃത്യു വരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊട്ടിത്തെറിയുടെ കാരണം ഇപ്പോഴും അവ്യക്തമാണ്. അതേസമയം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചല്ല അപകടമുണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്.
1986ൽ കമ്മിഷൻ ചെയ്ത യുദ്ധക്കപ്പലാണ് ഐഎൻഎസ് രൺവീർ. വിശാഖപട്ടണത്ത് നിന്നു മുംബൈ ആസ്ഥാനമായ പശ്ചിമ നാവിക കമാൻഡിൽ പരിശീലനത്തിനെത്തിച്ചതായിരുന്നു. ഗോവയടക്കമുള്ള മേഖലകളിലെ പരിശീലനം പൂർത്തിയാക്കി ഏതാനും ദിവസം മുൻപാണ് മുംബൈയിലെത്തിച്ചത്.
Comments