ലക്നൗ : സമാജ് വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗിന്റെ മരുമകൾ ബിജെപിയിൽ ചേർന്നു. മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യ അപർണ യാദവാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇവർ പാർട്ടി പ്രവേശനം നടത്തിയത്.
ബിജെപിയിൽ ചേരാൻ ഇന്ന് രാവിലെയാണ് ഇവർ ഡൽഹിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്കുള്ള അപർണ യാദവിന്റെ ചേക്കേറൽ സമാജ്വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. എന്നാൽ അഖിലേഷ് യാദവ് ഇതിൽ പ്രതികരിച്ചിട്ടില്ല.
2017ൽ നടന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് അപർണ യാദവ്. എന്നാൽ ബിജെപിയുടെ റിത ബഹുഗുണയോട് 33,796 വോട്ടുകൾക്ക് പരാജയപ്പെട്ടു. ശേഷം നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും ഭരണനേട്ടങ്ങൾക്കും നിരവധി തവണ അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്ര നിർമാണത്തിന് 11 ലക്ഷം രൂപ സംഭാവന ചെയ്തും ദേശീയ പൗരത്വ രജിസ്റ്ററിനെ പരസ്യമായി പിന്തുണച്ചും ബിജെപി സർക്കാരിനോടുള്ള അനുഭാവം അപർണ യാദവ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യക്കാരും തന്നാലാകുന്ന വിധം രാമക്ഷേത്ര നിർമാണത്തിന് സംഭാവനകൾ നൽകണമെന്നും അപർണ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സംസ്കാരവും വിശ്വാസവുമാണ് ശ്രീരാമൻ. അതിനാൽ എല്ലാ ഇന്ത്യക്കാരനും സംഭാവന ചെയ്യാൻ തയ്യാറാകണമെന്നായിരുന്നു അപർണയുടെ പ്രതികരണം. 2016ൽ അപർണയും പ്രതീകും നരേന്ദ്ര മോദിയുമൊത്ത് സെൽഫി എടുത്തിരുന്നു. തുടർന്ന് ഇവരുടെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി മുലായം സിംഗിനും അഖിലേഷിനും നേരെ പാർട്ടി പ്രവർത്തകർ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് അപർണ വീണ്ടും ബിജെപിയെ പിന്തുണച്ചത്.
പാർട്ടി പ്രചാരണത്തിന്റെ മറവിൽ കള്ളപ്പണം ഇടപാട് നടത്തിയത് ഉൾപ്പെടെ നിരവധി നിർണായക വിവരങ്ങൾ അഖിലേഷ് യാദവിന്റെ അനുയായികൾക്കെതിരെ പുറത്തുവരുന്ന സാഹചര്യത്തിൽ സമാജ്വാദി പാർട്ടി വെട്ടിലായിരിക്കുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ താഴെയിറക്കിക്കൊണ്ട് ഭരണം പിടിച്ചെടുക്കാമെന്ന അവസാനത്തെ വിശ്വാസവും ഇപ്പോൾ പാർട്ടിക്ക് ഇല്ലാതായിരിക്കുകയാണ്.
Comments