ന്യൂഡൽഹി : പോലീസിനെ ഭയന്ന് മൊബൈൽ ഫോൺ വിഴുങ്ങി തടവുപുള്ളി. ഡൽഹിയിലെ തീഹാർ ജയിലിൽ ആണ് സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം എൻഡോസ്‌കോപ്പിവഴി ഈ മൊബൈൽ ഫോൺ ഡോക്ടർമാർ പുറത്തെടുത്തു.
ജയിലിനുള്ളിൽ ചില തടവുകാർ മൊബൈൽ ഉപയോഗിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തടവുപുള്ളി മൊബൈൽ വിഴുങ്ങുകയായിരുന്നു. ഇയാളുടെ സെല്ല് പരിശോധിച്ച പോലീസിന് മൊബൈൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളെ എക്‌സ് റേ പരിശോധനയ്‌ക്ക് വിധേയനാക്കിയതോടെയാണ് മൊബൈൽ വിഴുങ്ങിയതായി വ്യക്തമായത്. തുടർന്ന് പോലീസുകാർ തടവുപുള്ളിയെ ജിബി പന്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റുമാരായ ഡോ സിദ്ധാർത്ഥ്, ഡോ. മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എൻഡോസ്‌കോപ്പിയിലൂടെ ഫോൺ പുറത്തെടുത്തത്. 7 സെന്റീമീറ്റർ നീളവും 3 സെന്റീമീറ്റർ നീളവുമുള്ള ഫോൺ ഇയാൾ വടിയുടെ സഹായത്തോടെയാണ് വിഴുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് പരിശോധിക്കാൻ എത്തുമ്പോൾ മൊബൈൽ ഫോണുകൾ ഒളിപ്പിക്കാറുള്ളത് പതിവാണെന്ന് അധികൃതർ പറഞ്ഞു. സെല്ലിനകത്തോ ശരീരത്തിലോ ആണ് ഇത്തരത്തിൽ ഒളിപ്പിക്കാറ്. എന്നാൽ പ്രത്യേക പരിശീലനം ലഭിച്ചവർക്ക് മാത്രമേ മൊബൈൽ വിഴുങ്ങാനും പുറത്തെടുക്കാനും സാധിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
Comments