ലക്നൗ : രാജ്യത്തെ ശക്തരായ മുഖ്യമന്ത്രിമാരുടെ പട്ടിക നോക്കിയാൽ അതിൽ മുൻനിരയിലുണ്ടാകും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് . ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ചൂടിൽ അമരുമ്പോൾ യോഗി ആദിത്യനാഥിന്റെ നാട്ടിലേയ്ക്ക് യാത്ര ചെയ്ത എഴുത്തുകാരൻ ശന്തനു ഗുപ്ത എഴുതിയ കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത് . ഇന്നും വയലിൽ പണിയെടുക്കുന്ന അമ്മ സാവിത്രി ദേവിയും , സഹോദരന്റെ പേര് ഒരിടത്തും, അനാവശ്യമായി വലിച്ചിഴയ്ക്കാത്ത സഹോദരങ്ങളും പല മുഖ്യമന്ത്രിമാർക്കും , അവരുടെ കുടുംബങ്ങൾക്കും മാതൃകയാണ്
യോഗി ആദിത്യനാഥ് ചെറുപ്പത്തിൽ ഗോരഖ്പൂരിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ, അദ്ദേഹത്തിന്റെ അമ്മ ആദ്യം കരുതിയത് അദ്ദേഹത്തിന് ഏതോ സർക്കാർ ഓഫീസിൽ ജോലി കിട്ടിയെന്നാണ്. എന്നാൽ അദ്ദേഹം ഗോരഖ്പൂരിൽ പൂജാരിയായാണ് പോകാൻ തീരുമാനിച്ചതെന്ന് അറിഞ്ഞതോടെ അവർ പൊട്ടിക്കരഞ്ഞു. ജീവിതത്തിൽ കരുത്താകുമെന്ന് കരുതിയ തന്റെ ആൺകുട്ടികളിൽ ഒരാൾ പെട്ടെന്ന് തന്നിൽ നിന്ന് അകന്നുപോകുന്നത് അവർക്ക് സങ്കൽപ്പിക്കാൻ പോലും ആകുന്നതായിരുന്നില്ല.
സാവിത്രി ദേവി കുറച്ച് മാത്രം സംസാരിക്കുന്ന ഒരു സാധു ഗ്രാമീണ സ്ത്രീ. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ഗ്രാമമായ പഞ്ചൂരിലാണ് താമസം . 85-ാം വയസ്സിലും , ദിവസവും 4 മണിക്ക് ഉണരും, തുടർന്ന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വയലിലേയ്ക്ക് . ജീവിതകാലം മുഴുവൻ വീട്ടമ്മയായി ചെലവഴിച്ച സാവിത്രി ദേവി- ആനന്ദ് സിംഗ് ബിഷ്ത് ദമ്പതികൾക്ക് 3 പെൺമക്കളും 4 ആൺമക്കളും ഉൾപ്പെടെ ഏഴ് മക്കളാണ് ഉള്ളത് . 2021-ൽ ഭർത്താവ് ആനന്ദ് സിംഗ് ബിഷ്ത് അന്തരിച്ചു . ദമ്പതികൾ എന്ന നിലയിൽ അവർക്ക് ചെയ്യാൻ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു, ഒരുപാട് സ്വപ്നങ്ങൾ നിറവേറ്റാനുണ്ടായിരുന്നു . എന്നാൽ പിന്നീട് എല്ലാം സ്വയം ചെയ്ത് തീർക്കേണ്ടി വന്നു സാവിത്രി ദേവിയ്ക്ക്.
ശന്തനു ഗുപ്തയോട് സംസാരിക്കുന്നതിനിടെയാണ് സാവിത്രി ദേവി തന്റെ കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ബിഷ്ത് കുടുംബത്തിലെ അംഗങ്ങൾ ഒരിടത്തും , യോഗി ആദിത്യനാഥുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് സ്വാർത്ഥ ലാഭം നേടാൻ ശ്രമിച്ചിട്ടില്ല . സാവിത്രിദേവി നിലവിൽ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിക്കുന്നത് . പുഷ്പ, കൗശല്യ, ശശി, എന്നീ മൂന്ന് പെൺമക്കളും മനേന്ദ്ര, അജയ് (യോഗി), ശൈലേന്ദ്ര, മഹേന്ദ്ര എന്നീ നാലു ആൺ മക്കളുമാണ് സാവിത്രിദേവിയ്ക്കുള്ളത്.
യോഗി ആദിത്യനാഥിനെ കുറിച്ച് പറയൂ എന്ന ചോദ്യത്തിന് , എന്താണ് താൻ പറയേണ്ടത് തന്റെ മകനെ എല്ലാവർക്കുമറിയാമല്ലോയെന്നായിരുന്നു ആ അമ്മയുടെ മറുചോദ്യം.
ഗോരഖ്പൂർ മഠത്തിലെ മഹന്ത് വൈദ്യനാഥിന്റെ ശിഷ്യനാകുന്നതിന് മുമ്പ്, യോഗി ആദിത്യനാഥ് 21-ാം വയസ്സിൽ കുടുംബം ഉപേക്ഷിച്ചു. 1993 നവംബറിൽ കുടുംബത്തോട് കാര്യമൊന്നും പറയാതെ അദ്ദേഹം ഗോരഖ്പൂരിലേക്ക് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷമാണ് അജയന്റെ സന്യാസത്തെക്കുറിച്ചുള്ള വാർത്ത മാതാപിതാക്കൾ അറിഞ്ഞത്. . അജയ് പഞ്ചൂരിൽ നിന്ന് ഗോരഖ്പൂരിലേക്ക് ജോലി തേടി പോയെന്നാണ് അതുവരെ കുടുംബം കരുതിയിരുന്നത്. വാർത്ത അറിഞ്ഞ് ഞെട്ടിയ സാവിത്രി ദേവി, ഉടൻ ഗോരഖ്പൂരിലേക്ക് പോകണമെന്ന് ഭർത്താവ് ആനന്ദ് സിംഗിനോട് ആവശ്യപ്പെട്ടു.
അവിടെയെത്തിയ സാവിത്രി ദേവിയും ആനന്ദ് സിംഗ് ബിഷ്ടും അവരുടെ മകൻ അജയിയെ കണ്ടത് സന്യാസ വേഷത്തിലാണ് . യുവാവായ അജയ് മഹന്ത് വൈദ്യനാഥിന്റെ യോഗ്യനായ പിൻഗാമിയായി ഇതിനകം തന്നെ അവരോധിക്കപ്പെട്ടിരുന്നു. തങ്ങളുടെ മകൻ ഭൗതിക മോഹങ്ങൾ ഉപേക്ഷിക്കുന്നത് കണ്ട് വിഷമിച്ച ഇരുവരെയും മഹന്ത് വൈദ്യനാഥ് തന്നെ സമാധാനിപ്പിച്ചു. രണ്ട് മാസത്തിന് ശേഷം, യോഗി ആദിത്യനാഥ് സന്യാസിയായി തന്റെ അമ്മയിൽ നിന്ന് തന്നെ ഭിക്ഷ വാങ്ങാൻ വീട്ടിലേക്ക് എത്തുകയും ചെയ്തു. ഇന്ന് യോഗി ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി വന്നപ്പോഴും, അഭിമാനത്താൽ നിറയുകയാണ് സാവിത്രിദേവിയുടെ കണ്ണുകൾ
Comments