ന്യൂഡൽഹി: അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് 30കാരിയായ യുവതിയ്ക്കും നാല് കുട്ടികൾക്കും ദാരുണാന്ത്യം. ഷഹ്ദാരയിലെ സീമാപുരി മേഖലയിലാണ് സംഭവം. മോഹിത് കാലി എന്ന നിർമാണ തൊഴിലാളിയുടെ ഭാര്യ രാധയും (30) രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്.
ഓൾഡ് സീമാപുരിയിലെ ഒരു വീടിന്റെ അഞ്ചാം നിലയിലെ മുറിയിൽ അഞ്ച് പേർ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന് കാണിച്ച് പോലീസിന് ഉച്ചയോടെ സന്ദേശം ലഭിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് യുവതിയേയും കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാലിമാർ ഗാർഡനിലെ താമസക്കാരനായ അമർപാൽ സിംഗിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഫ്ളാറ്റെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ സത്യസുന്ദരം പറഞ്ഞു.
ചെറിയ ഇടുങ്ങിയ മുറിയിലായിരുന്നു ഇവർ താമസിച്ചത്. മുറിയ്ക്കുള്ളിൽ വായുസഞ്ചാരമില്ലാത്തതിനാൽ തണുപ്പിനെ പ്രതിരോധിക്കാനാണ് അടുപ്പ് കത്തിച്ച് വച്ചത്. മുറിയിൽ തങ്ങി നിന്ന പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ, പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
Comments