കോട്ടയം: കാറപകടത്തിൽ കാൽ നഷ്ടപ്പെട്ട സ്ത്രീയ്ക്ക് 50 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്. മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി വി.ജി.ശ്രീദേവിയുടേതാണ് ഉത്തരവ്. അതിരമ്പുഴ മാലേപ്പറമ്പിൽ മിനി ജോസിനാണ് 50 ലക്ഷം രൂപ നൽകുന്നത്. 2017 ഓഗസ്റ്റ് 5ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ അപകടം ഉണ്ടായത്.
ഭർത്താവ് ജോസ് ഓടിച്ച കാറിന്റെ മുൻസീറ്റിലാണ് മിനി ഇരുന്നത്. കാണക്കാരി വെമ്പള്ളിയിൽ എത്തിയപ്പോൾ ശക്തമായ മഴയത്ത് എതിർദിശയിൽ ഓടിച്ചുവന്ന വാഹനത്തിന്റെ വെളിച്ചം ഡിം ചെയ്യാതിരുന്നതിനെത്തുടർന്ന് കാർ കലുങ്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ മിനിയുടെ ഇടതുകാൽ മുറിച്ചുനീക്കി. ജോസിനും പരിക്കേറ്റിരുന്നു. ഹർജിക്കാരിയുടെ കോടതിച്ചെലവും പലിശയും ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തുക ഒരുമാസത്തിനകം കാറിന്റെ ഇൻഷുറൻസ് കമ്പനി നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.
Comments