ബംഗളൂരു : ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് ഉടുപ്പി സർക്കാർ പിയു കോളേജ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ. ഇക്കാര്യം അനുസരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കോളേജിൽ നിന്നും പിരിഞ്ഞുപോകാമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്ന കോളേജ് അധികൃതർക്കെതിരെ മതമൗലികവാദികളിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനിടെയാണ് നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ച് യശ്പാൽ രംഗത്തുവന്നത്.
നിലവിൽ നൂറോളം മുസ്ലീം വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്നത്. എന്നാൽ ഇവരെല്ലാം കേളേജിന്റെ ചിട്ടകൾക്ക് അനുസരിച്ച് മാത്രമേ മാത്രമേ പ്രവർത്തിക്കുന്നുള്ളു. എന്നാൽ ആറ് പേർ മാത്രം ഇതിന് വിരുദ്ധമായി അടുത്തിടെ പ്രവർത്തിക്കുകയുണ്ടായി. ഇവരുടെ പ്രവൃത്തിയിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. വീട്ടിൽ നിന്നും സാധാരണമായി വസ്ത്രം ധരിച്ചാണ് ആറ് പേരും കോളേജിൽ എത്തുന്നത്. എന്നാൽ ഇവിടെയെത്തിയ ശേഷം ഹിജാബ് ധരിക്കുന്നു. ക്ലാസിൽ കയറാതെ ക്യാമ്പസിന്റെ പലഭാഗങ്ങളിലായിരുന്ന് സമയം കളയുകയാണ് ഇവർ ചെയ്യുന്നതെന്നും യശ്പാൽ വ്യക്തമാക്കി.
ഇവരുടെ ചെയ്തിക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ക്യാമ്പസ് ഫ്രണ്ടാണ് ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഒരു കുട്ടിയേയും പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ഇത്തരം വിഷയങ്ങൾ മറ്റ് കുട്ടികളെ ബാധിക്കരുതെന്നും തങ്ങൾക്ക് നിർബന്ധമുണ്ട്. വിഷയത്തിൽ കോളേജിന്റെ തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം പ്രതികരിച്ചു.
ക്യാമ്പസിലെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ തുടരാൻ നിർബന്ധിക്കില്ല. അവർക്ക് പഠിക്കാൻ താത്പര്യമില്ലെങ്കിൽ ടിസി വാങ്ങി പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് വിദ്യാർത്ഥികൾ പതിവിന് വിപരീതമായി ക്യാമ്പസിൽ ഹിജാബ് ധരിച്ച് എത്തിയത്. തുടർന്ന് ഇവരെ അദ്ധ്യാപകർ ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നില്ല.
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി കോളേജിൽ ഹിജാബും മതത്തെ പ്രതിനിധീകരിക്കുന്ന മറ്റ് അടയാളങ്ങളും ധരിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ പ്രദേശവാസികളിൽ ഒരു വിഭാഗം ഇടപെട്ട് ഇതിന് വർഗ്ഗീയ നിറം നൽകിയിരുന്നു.
Comments