തിരുവനന്തപുരം: കോടതി വിലക്ക് മറികടന്ന് പാർട്ടി സമ്മേളനം നടത്തുന്നവർക്ക് നാടിനോട് എന്ത് പ്രതിബദ്ധതയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം സമ്മേളനത്തിലാണ് പാർട്ടിക്ക് താത്പര്യം. മഹാമാരിക്കാലത്ത് സമ്മേളനത്തിനാണോ താത്പര്യം കാണിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
കാസർകോട് ജില്ലാ കളക്ടർ പാർട്ടി സമ്മർദ്ദത്തിന് വഴങ്ങി അവധിയിൽ പോകേണ്ടി വന്നു. തങ്ങളെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ചയാളുകളെ ഇപ്പോൾ എന്താണ് വിളിക്കേണ്ടത്. നിയന്ത്രണം പാലിച്ച് മാതൃകയാകേണ്ട പാർട്ടിയും അണികളും നിയന്ത്രണങ്ങൾ ലംഘിക്കുകയാണ്. കേരളം ഒന്നാം നമ്പറാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ഇപ്പോൾ മൗനമാണ്. ഇതിനിടെ കുടുംബശ്രീ തെരഞ്ഞെടുപ്പ് മാറ്റിവെക്കാതെ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണ്. രോഗവ്യാപനം തടയാൻ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് മാറ്റാൻ സർക്കാർ തയ്യാറാകുന്നില്ല. കുടുംബശ്രീയിലും അധികാരം പിടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഓൺലൈൻ ഭരണമാണ്. ചുമതല കൈമാറാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് പോയത്. സർക്കാർ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. സംസ്ഥാനത്ത് കൊറോണ മരണം കൂടുകയാണെന്നും മൂന്നാം തരംഗം ശക്തിപ്രാപിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടു. പാർട്ടി പരിപാടിക്ക് കാണിക്കുന്ന താൽപര്യം കൊറോണ പ്രതിരോധത്തിന് കാണിക്കുന്നില്ലെന്നും സർക്കാർ നോക്കുകുത്തിയാകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments