ലണ്ടൻ ; മുസ്ലീം മതമാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാൻ കാരണമെന്ന് യുകെ മുൻ മന്ത്രി നുസ്രത് ഗനി . 2020ലാണ് ഗനിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത്. വിശദീകരണം ചോദിച്ചപ്പോൾ “മുസ്ലിമായത് ഒരു പ്രശ്നമായി ഉയർത്തി” എന്നും ടോറി നുസ്രത്ത് ഗനി പറയുന്നു.
ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു നുസ്രത് ഗനി(49.) തന്റെ സ്വത്വം സഹപ്രവർത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും ഗനി വ്യക്തമാക്കി. ഞാൻ അപമാനിതയായി. എന്നാൽ സംഭവം പാർട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. ബ്രിട്ടനിലെ ആദ്യ മുസ്ലിം വനിതാ മന്ത്രിയായിരുന്ന നുസ്രത് ഗനി 2108ലാണ് അധികാരമേറ്റത് . 2020 ഫെബ്രുവരിയിൽ നടന്ന പുനഃസംഘടനയിൽ ഗനിയ്ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു.
അതേസമയം കൺസർവേറ്റീവ് ചീഫ് വിപ്പ് മാർക്ക് സ്പെൻസർ, ഗനിയുടെ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അവ അപകീർത്തികരമാണെന്നും വ്യക്തമാക്കി . ഗനിയുടെ ആശങ്കകൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുമ്പ് അവരെ കണ്ടിരുന്നു . ബോറിസ് ജോൺസൺ ഗനിയുടെ ആരോപണത്തിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ഔപചാരികമായ പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു . എന്നാൽ ഗനി അത് ചെയ്തില്ല. കൺസർവേറ്റീവ് പാർട്ടി ഒരു തരത്തിലുള്ള മുൻവിധിയോ വിവേചനമോ സഹിക്കില്ല – പാർട്ടി വക്താവ് പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടിയിൽ ഇസ്ലാമോഫോബിയയ്ക്കോ ഏതെങ്കിലും തരത്തിലുള്ള വംശീയവിദ്വേഷത്തിനോ സ്ഥാനമില്ലെന്നും ആരോപണങ്ങൾ ശരിയായി അന്വേഷിക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു.
Comments