ദുബായ് : ദുബായിൽ പൊതു ഇടങ്ങളിൽ പക്ഷികൾക്ക് ഭക്ഷണം ഇട്ടു കൊടുക്കുന്നത് ശിക്ഷാർഹമാണെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. പകർച്ചവ്യാധികളും മറ്റും പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹമാണ് പിഴ.
സമൂഹത്തിന്റെ പൊതു സുരക്ഷ കണക്കിലെടുത്ത് പൊതു ഇടങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നത് ദുബായ് നേരത്തെ തന്നെ നിരോധിച്ചിരുന്നു. രോഗവ്യാപനത്തിനും, നഗരസൗന്ദര്യ ലംഘനത്തിനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഈ നടപടി. ഇത് ഇപ്പോൾ ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണ് അധികൃതർ. ദുബായിൽ പക്ഷികൾക്ക് പരസ്യമായി ഭക്ഷണം നൽകുന്നതിൽ നിന്നും താമസക്കാർ വിട്ടു നിൽക്കണമെന്ന് നഖീൽ പ്രോപ്പർട്ടീസിന്റെ അനുബന്ധ സ്ഥാപനമായ നഖീൽ കമ്മ്യൂണിറ്റി മാനേജ്മെന്റ് തങ്ങളുടെ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് നോട്ടീസ് അയച്ചു.
പാം ജുമൈറ, ജുമൈറ പാർക്ക്, ജുമൈറ വില്ലേജ്, , ദി ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, ജബൽ അലി വില്ലേജ് , തുടങ്ങി മൂന്ന് ലക്ഷത്തിലധികം താമസക്കാരുള്ള ഒരു ഡസനിലധികം കമ്മ്യൂണിറ്റികളെ നഖീൽ കമ്മ്യൂണിറ്റി മാനേജ്മെന്റ് നിയന്ത്രിക്കുന്നുണ്ട്. പക്ഷികളുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നും രോഗം പടരാനുള്ള സാധ്യതതയും അധികൃതർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പൊതു ഇടങ്ങളിൽ ധാരാളമായി പ്രാവുകൾ ഉൾപ്പെടയുള്ള പക്ഷികളുടെ സാന്നിദ്ധ്യമുണ്ട്. ഇവക്ക് ആളുകൾ തീറ്റ ഇട്ടു നൽകുന്നത് പതിവ് കാഴ്ചകളിലൊന്നാണ്.
Comments