സമൂഹമാദ്ധ്യമങ്ങളിൽ ഇഞ്ചിപെണ്ണ് എന്ന പേരിൽ ശ്രദ്ധ നേടിയ ലാബി ജോർജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇഞ്ചിപ്പെണ്ണ്, സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായി ഗംഗാശങ്കർ പ്രകാശ് എന്നിവർക്കെതിരെയാണ് യുവതി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇഞ്ചിപ്പെണ്ണിന്റെ കീഴിലുള്ള മാദ്ധ്യമസ്ഥാപനമായ വോക് ജേർണലിലേക്ക് ഒരു ദിവസത്തെ ജോലിക്കായി വിളിപ്പിച്ചെന്നും, ഗംഗാശങ്കർ തന്നെ താമസ സ്ഥലത്തു വെച്ച് ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നു. ഇത് തുറന്ന് പറഞ്ഞപ്പോൾ ഇഞ്ചിപ്പെണ്ണും അയാൾക്ക് വേണ്ടി സംസാരിച്ചു. ഫെമിനിസം ജീവിതത്തിൽ പ്രായോഗികമല്ലെന്നും എഴുതുന്നതെല്ലാം പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് അന്ന് അവർ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഡോ.വീണയെ വെളിപ്പെടുത്തിക്കൊണ്ടുള്ള ആരതിയുടെ പോസ്റ്റിൽ നിന്നുള്ള പ്രചോദനത്തിൽ എഴുതുന്നു.
രണ്ടു പേരെക്കുറിച്ചാണ്. ഇഞ്ചിപ്പെണ്ണ്, ഗംഗാശങ്കർ പ്രകാശ്.
2019 ൽ , വിദേശ ജോലി തൽക്കാലം മതിയാക്കി നാട്ടിൽ വന്ന സമയത്താണ്, ഗംഗയെന്നു വിളിക്കുന്ന ഗംഗാശങ്കർ പ്രകാശ് (യൂത്ത് കോൺഗ്രസ് പ്രവർത്തകൻ) ഒരു ദിവസത്തെ ജോലിക്കായി വിളിക്കുന്നത്, വോക് ജേർണൽ എന്ന മാധ്യമസ്ഥാപനത്തിലേക്ക്. ഇഞ്ചിപ്പെണ്ണ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലും പുറത്തും ഫെമിനിസ്റ്റ് ഇടപെടലുകൾ നടത്തിയിരുന്ന, ഹാദിയ വിഷയം പോലുള്ള പേരുകേട്ട ഫെമിനിസ്റ്റുകൾ പോലും നിലപാടെടുക്കാൻ ‘ബുദ്ധിമുട്ടി’യിരുന്ന വിഷയങ്ങളിൽ നിലപാടെടുക്കുകയും ‘പോരാടുകയും’ ചെയ്ത് എന്നെപ്പോലുള്ളവരുടെ വിശ്വാസം നേടിയെടുത്ത സ്ത്രീയാണ് വോക് ജേർണലിന്റെ സ്ഥാപക ( അന്നത്തെ സൗഹൃദം വച്ച് ഗംഗ എനിക്ക് തന്ന വിവരമാണ്).
ഒരു ദിവസത്തെ ട്രെയിനിംഗ് , ഒരു ദിവസത്തെ ജോലി (കൂലി കിട്ടി ബോധിച്ചതാണ്) ഇത്രയുമാണ് അറിയിച്ചിരുന്നത്. കൊച്ചിയിലാണ് സ്ഥാപനം. തിരഞ്ഞെടുപ്പ് ഫലം സ്ലൈഡുകളിൽ തൽസമയം കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുക എന്നതായിരുന്നു ജോലി.
ഗംഗാശങ്കർ ഇഞ്ചിയുടെ അടുത്ത ആളായിരുന്നു. സ്ഥാപനത്തിന്റെ ഡോക്യുമെന്റേഷൻ മുതൽ ഇഞ്ചിയുടെ ‘രഹസ്യ’ രാഷ്ട്രീയ നീക്കങ്ങൾ വരെ കൈകാര്യം ചെയ്യാൻ ഇഞ്ചി ഏൽപ്പിച്ചിട്ടുള്ള ആൾ. ഗംഗാശങ്കർ, ഇഞ്ചിപ്പെണ്ണ്, പിന്നെ സൽമാനോ സാദിക്കോ* മാത്രമുള്ള ഒരു വാട്ട്സാപ്പ് ഗ്രൂപ്പും ഉണ്ടായിരുന്നു -‘ചക്കരകൾ’ എന്നോ മറ്റോ പേരിൽ ( ഇത് പറഞ്ഞത് ഗംഗയും ഇഞ്ചിയും തമ്മിലുള്ള അടുപ്പം അറിയിക്കാനാണ്). അതിരാവിലെ തുടങ്ങേണ്ടതുള്ളതു കൊണ്ട് തലേ രാത്രിയിലത്തെ താമസം ജോലി ചെയ്യാൻ വന്നവർക്കൊക്കെയും ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. ഗംഗയുടെ കൂടെയാണ് താമസിച്ചത് .
പിറ്റേ ദിവസം എല്ലാവരും ജോലി തീർന്ന് പോയിക്കഴിഞ്ഞിട്ടും ഗംഗ വൈകിച്ചത് കാരണം എനിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. പാതി മനസോടെ ഗംഗയുടെ നിർബന്ധത്തിന് വഴങ്ങി ഗംഗയുടെ ഒപ്പം വീണ്ടും താമസിച്ചു. ഈ രണ്ടു രാത്രികളിലും ഗംഗാശങ്കർ എന്നെ violate ചെയ്തിട്ടുണ്ട് -ശാരീരികമായും മാനസികമായും – Rape attempt അടക്കം.
രണ്ടു ദിവസത്തോളം ആലോചിച്ച് , ഇഞ്ചിയോടുള്ള കരുതൽ കൂടെ കണക്കിലെടുത്ത് , ഇഞ്ചിയോട് ഈ വിഷയം പറഞ്ഞപ്പോൾ ആദ്യം അവർ ഞെട്ടിയെന്ന് പറഞ്ഞു. പിന്നീടവർ പ്രശ്നത്തെ ലഘൂകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഫെമിനിസം ജീവിതത്തിൽ പ്രായോഗികമല്ലെന്നും എഴുതുന്നതെല്ലാം പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണെന്നും സംഭവിച്ചതെല്ലാം ഒരു സൗഹൃദത്തിൽ സംഭവിച്ച അഭിപ്രായ വ്യത്യാസങ്ങളോ പിണക്കങ്ങളോ ആണെന്നും പറഞ്ഞു കൊണ്ടിരുന്നു. എന്തിന് വീണ്ടും ഒരേ മുറിയിൽ ഒരു കട്ടിലിൽ കിടക്കാൻ തീരുമാനിച്ചുവെന്നും വരെ ചോദിച്ചു (ഇക്കാര്യം വിശദീകരിക്കേണ്ട ബാധ്യത ഇല്ലെന്ന പൂർണ ബോധ്യത്തിൽ തന്നെ എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി പറയട്ടെ, കാര്യങ്ങൾ ഗംഗയോട് വ്യക്തമാക്കിയതിനും നിബന്ധനകൾ അംഗീകരിച്ചുവെന്നുറപ്പു വരുത്തിയതിനും ശേഷം മാത്രമാണ് താമസിക്കാൻ സമ്മതം പറഞ്ഞത്).
ഇഞ്ചിയുടെ ‘ഫെമിനിസ’ത്തിന് പിന്നീടെന്ത് സംഭവിച്ചുവെന്ന് കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇനിയും മനസിലാകാത്തവർക്ക് വേണ്ടിയാണ് ഇത്രയും എഴുതിയത്. ഒപ്പം കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇട്ട #metoo പോസ്റ്റിൽ നിന്നും ഇഞ്ചിയെ untag ചെയ്യുന്നു.
* സൽമാനോ സാദിക്കോ എന്ന് ഓർത്തെടുക്കാൻ പ്രയാസമുണ്ട്. ഇഞ്ചിയുമായുള്ള പഴയ ചാറ്റ് പ്രകാരം സാദിക്ക് ആണ്.
Comments