മലപ്പുറം; പശ്ചിമബംഗാളിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പതിനാറുകാരിയെ മലപ്പുറം വാഴക്കാട് നിന്ന് കണ്ടെത്തി. സംഭവത്തിൽ ബംഗാൾ സ്വദേശിയായ നസ്റുദ്ദീൻ ലോസ്കറിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടി ഒരു മാസം ഗർഭിണിയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു വന്നതിനും പീഡിപ്പിച്ചതിനും പോക്സോ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ചൈൽഡ് ലൈനും വാഴക്കാട് പോലീസും നടത്തിയ അന്വേഷണത്തിലാണ് വാഴക്കാട്ടെ വാടക ക്വാർട്ടേഴ്സിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. ഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന് മൂന്ന് വയസ്സുള്ള മകളുമായി ബംഗാളിലേക്ക് മടങ്ങിപ്പോയ പ്രതി പതിനാറ് വയസ്സുള്ള പെൺകുട്ടിയുമായിട്ടാണ് തിരിച്ചെത്തിയത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Comments