കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്‌ക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്‌ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുന്നു എന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ സാക്ഷി വിസ്താരം ഇത്രയും സമയം കൊണ്ട് പൂർത്തിയാക്കുന്നത് പ്രായോഗികമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പുതിയ സാക്ഷികളിൽ രണ്ടു പേർ അയൽസംസ്ഥാനങ്ങളിൽ ആണുള്ളതെന്നും മറ്റൊരാൾ കൊറോണ ബാധിച്ച് ചികിത്സയിലാണെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കം അഞ്ച് പ്രതികൾ രണ്ടാമത്തെ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ ഇവർ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികളുടെ ഫോൺ റെക്കോർഡുകളും നിന്ന് അന്വേഷണ സംഘം പരിശോധിക്കും. അഞ്ച് പ്രതികളുടെ ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു എന്നും അന്വേഷിക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ നാളെയോടെ അവസാനിക്കും. ആദ്യ ദിവസമായ ഇന്നലെ 11 മണിക്കൂറാണ് നടനെയും ഒപ്പമുള്ളവരേയും ചോദ്യം ചെയ്തത്.
Comments