കൊച്ചി: കേരളത്തിലെ സംഘപ്രസ്ഥാനത്തിന് കൊറോണ മൂലം നഷ്ടപ്പെട്ടത് കെ.രാജഗോപാലെന്ന മാതൃകാ സ്വയംസേവകനെ. സേവാഭാരതി സംസ്ഥാന ട്രഷററായും അമൃതാ ആശുപത്രി സേവാഭാരതി ചുമതലക്കാരനായും രണ്ടു ദശകമായി പ്രവർത്തിച്ചുവരികയായിരുന്നു. ആർ.എസ്.എസ്. ഇടപ്പള്ളി നഗരത്തിന്റെ മുൻ സംഘചാലകനും പിന്നീട് കൊച്ചി മഹാനഗരത്തിന്‌റെ മുൻ വ്യവസ്ഥാ പ്രമുഖുമായിരുന്നു. തന്റെ 81-ാം ജന്മദിനത്തിൽ തന്നെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്. പോണേക്കര തീൻമൂർത്തി നഗറിലെ വീട്ടിൽ ഭാര്യ ഇന്ദിരാ ദേവി. മക്കൾ: അനുരാജ്, ബിന്ദു. മരുമക്കളായ രശ്മി, വിനോദ്കുമാർ. സഹോദരങ്ങൾ: വേണുഗോപാൽ, കൈലാസ്, ജയശ്രീ, ഇന്ദിര, രവീന്ദ്രൻ.
അയോദ്ധ്യാ പ്രിന്റേഴ്‌സിന്റെ ഡയറക്ടർമാരിൽ ഒരാളായും സേവാ ഭാരതിയുടെ സംസ്ഥാന ട്രഷററായും ദേശീയ സേവാഭാരതിയുടെ ചുമതലക്കാരനായും കെ. രാജഗോപാൽ പ്രവർത്തിച്ചു. എന്നും സേവനനിരതനായിരുന്ന രാജേട്ടനെന്ന് എല്ലാവരും വിളിച്ചിരുന്ന അദ്ദേഹം തന്റെ പ്രവർത്തന സമയത്തെ എങ്ങനെ ഫലപ്രദമായി സമയം വിനിയോഗിക്കണം എന്നതിനും തികഞ്ഞ മാതൃകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായി പൊതുമരാമത്ത് വകുപ്പിൽ ടൈപ്പിസ്റ്റായി തുടങ്ങിയ ഔദ്യോഗിക കാലഘട്ടത്തിലെ യൂണിയൻ പ്രവർത്തനം ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പമായിരുന്നു. ടി.കെ.രാമകൃഷ്ണനടക്കമുള്ള മുൻ കമ്യൂണിസ്റ്റ് നേതാക്കൾ പോലും വീട്ടിലെത്തിയിരുന്നത്ര ആത്മബന്ധം. ഇടതുപക്ഷ തൊഴിലാളിയൂണിയന്റെ ജില്ലാ ട്രഷറർ എന്ന നിലയിൽ പ്രവർത്തിച്ചു. കണക്കിലെ കൃത്യതയും സാമ്പത്തിക കാര്യത്തിലെ കണിശതയും സത്യസന്ധതയും പിന്നീട് ആർ. എസ്.എസിന്റെ കറതീർന്ന വ്യവസ്ഥ ചുമതലകളിലേക്കും സംഘചാലക ചുമതലകളിലേക്കും എത്തിച്ചത് സ്വാഭാവികം മാത്രം.
കാസർഗോഡ് ജില്ലയിലെ പൊതുമരാമത്ത് വകുപ്പിൽ പ്രവർത്തിക്കുമ്പോൾ മുതലാണ് ഹിന്ദു സംഘടനാ പ്രവർത്തനത്തെ അടുത്തറിഞ്ഞത്. സ്വാമി സത്യാനന്ദ സരസ്വതിയുടെ ഹിന്ദുത്വ പ്രഭാഷണങ്ങളും ഹിന്ദുമേളകളും രാജേട്ടനെ ഏറെ സ്വാധീനിച്ചു. 1995 മുതലുള്ള റിട്ടയർമെന്റ് കാലം ക്ഷേത്ര ധാർമ്മിക പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കേയാണ് നേരിട്ട് സംഘപ്രവർത്തനത്തിലേക്ക് എത്തിക്കുന്നത്. 1998ൽ പ്രാഥമിക ശിക്ഷാവർഗ്ഗും 2000ൽ സംഘശിക്ഷാ വർഗ്ഗുമടക്കമുള്ള സംഘ ശിബിരങ്ങൾ പൂർത്തിയാക്കി ചേന്ദംകുളങ്ങള ശാഖാ കാര്യവാഹ് എന്ന ചുമതലയിലൂടെ തുടക്കം. പിന്നീട് ഇടപ്പള്ളി നഗരത്തിന്റെ മാനനീയ സംഘചാലക് എന്ന നിലയിൽ 2015 വരെ ചുമതലയിലിരുന്നു. പിന്നീട് കൊച്ചി മഹാനഗരത്തിന്റെ വ്യവസ്ഥാ പ്രമുഖെന്ന നിലയിലും ജില്ലാ ടീമിനൊപ്പം പ്രവർത്തിച്ചു. ചെറുപ്പക്കാർക്ക് ഊർജ്ജം പകർന്ന് രസകരമായ തമാശകളും ചിരിയും സ്വതസിദ്ധമായ തന്റേടവുമായി ഒരുപടി മുന്നിലായിരുന്നു രാജേട്ടൻ. ഉഴപ്പുന്നവരുടെ മുഖത്തുനോക്കിയുള്ള രാജേട്ടന്റെ വാക്കുകൾ ചാട്ടുളിയായിരുന്നു.
സംഘടനാ പ്രവർത്തനത്തിൽ എറണാകുളത്ത് സേവാഭാരതിക്ക് ശക്തമായ വേരുണ്ടാക്കിയതിൽ പ്രധാനികളിലൊരാൾ രാജേട്ടനായിരുന്നു. അതിനൊപ്പമാണ് അമൃത ആശുപത്രിയിൽ സേവാഭാരതി സേവന കേന്ദ്രത്തിന് രാജേട്ടൻ മുതൽക്കൂട്ടാവുന്നത്. അന്ന് മുതൽ മരിക്കുന്ന നിമിഷം വരെ ആര് എന്താവശ്യം പറഞ്ഞാലും ഫോണിലൂടെപോലും സാധിച്ചുകൊടുത്തിരുന്ന ആത്മർത്ഥതയ്‌ക്ക് പകരം വയ്‌ക്കാൻ വാക്കുകളില്ല. അടുത്തകാലത്ത് ഹൃദയശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുമ്പോഴും തന്നെ തേടി വന്ന ഫോൺ കോളുകൾഅവഗണിച്ചില്ല. ആശുപത്രിയിൽ ജോലി തേടിവരുന്ന നഴ്‌സുമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും സംഘത്തിന്റെ ഭാഗത്തുനിന്നുള്ള നിറുപുഞ്ചിരിയാർന്ന രക്ഷകർത്താവായിരുന്നു രാജേട്ടൻ.
കൂടെ പ്രവർത്തിച്ച എല്ലാ യുവാക്കൾക്കും മിസ്റ്റർ കൂൾ സംഘചാലകനായിരുന്നു രാജേട്ടൻ. കേരളത്തിന്റെ പ്രാന്തകേന്ദ്രമായ ഇടപ്പള്ളി നഗരത്തിന്റെ സംഘചാലകനായി പ്രവർത്തിക്കുന്നതിലുള്ള അഭിമാനം രാജേട്ടന്റെ കണ്ണിൽ എന്നുമുണ്ടായിരുന്നു. സംഘം ഏൽപ്പിച്ച ചുമതല ഒരു സെക്കന്റു പോലും കളയാതെ പൂര്ത്തിയാക്കിയിരുന്ന പ്രവർത്തകൻ. ആ വാശി യുവാക്കളേക്കാൾ വേഗത്തിൽ സംഘകാര്യം ചെയ്യാനുള്ള തന്റേടമായിരുന്നു. കേസരി വാരികയുടെ പ്രചാരമാസത്തിൽ ഒറ്റയ്‌ക്ക് 200 കേസരി ചേർക്കാനുള്ള രാജേട്ടന്റെ പരിശ്രമം എന്നും അത്ഭുതമായിരുന്നു. ജന്മഭൂമി ദിനപത്ര വാർഷിക വരിസംഖ്യ ചേർക്കുന്നതിലും അത് തുടർന്നു. ക്യാമ്പുകളിലെ വ്യവസ്ഥാ ചുമതലകളിലും ഭാസ്‌ക്കരീയം ഓഡിറ്റോറിയത്തിന്റെ നിധി ശേഖരണത്തിലും ജനം.ടി.വിയുടെ ഷെയർ ശേഖരത്തിലുമെല്ലാം രാജേട്ടൻ നിറഞ്ഞു നിന്നു. ഏത് സാമൂഹ്യ വിഷയത്തിലും സംഘം എന്ത് ചിന്തിക്കുന്നു എന്നത് രാജേട്ടൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
അമൃതാനന്ദമയി അമ്മയേയും ആശ്രമത്തേയും, പൊതു ഹിന്ദു സന്യാസി സമൂഹത്തിന്റെ ആത്മവിശ്വാസത്തേയും തകർക്കാൻ നടന്ന പ്രചാരണത്തിനെതിരെ ശക്തമായി നിലകൊണ്ടു . സംഘനേതൃത്വത്തിൽ നടന്ന ധർമ്മരക്ഷാ സമ്മേളനത്തിലെ പ്രവർത്തനത്തിലും രാപകൽ അദ്ധ്വാനിച്ചു. പ്രളയ ദുരിതാശ്വാസത്തിൽ കുന്നുംപുറം അമൃതാ സ്‌ക്കൂൾ കേന്ദ്രീകരിച്ച് നടത്തിയ സേവാ കേന്ദ്രത്തിലും രാജേട്ടൻ നിറഞ്ഞു നിന്നു. കേരളത്തിലെ എല്ലാ ഭാഗത്തു നിന്നും അമൃതാ ആശുപത്രിയിലേക്ക് വരുന്നവർക്ക് ധൈര്യപൂർവ്വം കൈമാറിയിരുന്നത് രാജേട്ടന്റെ നമ്പറായിരുന്നു. അവിടെ താങ്ങും തണലുമായി ആരുടേയും ആവശ്യത്തിന് ന്യായമായ പരിഹാരം കണ്ടെത്താനും സാധിക്കാത്ത കാര്യത്തിന് കൃത്യമായ മറുപടി നൽകാനും രാജേട്ടനെന്നും മാതൃക കാട്ടിയിരുന്നു. സുകൃതി തികഞ്ഞ കർമ്മയോഗി. അതായിരുന്നു കെ.രാജഗോപാലെന്ന രാജേട്ടൻ.
Comments