ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തികടന്നുള്ള ഒരു നുഴഞ്ഞുകയറ്റവും ഇനി അനുവദിക്കില്ലെന്ന് അതിർത്തി രക്ഷാ സേന. ഇന്ത്യാ-പാക് അതിർത്തിയിൽ ഭീകരർ നിർമ്മിക്കുന്ന എല്ലാ തുരങ്കങ്ങളും കണ്ടെത്തി നശിപ്പിക്കാനുള്ള പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകിയതായി ബി.എസ്.എഫ് മേധാവി അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായ സൈനിക പരിശീലനങ്ങളും പരിപാടികളും വിശദീകരിക്കാൻ വിളിച്ച പ്രത്യേക പരിപാടിയിലാണ് ഐ.ജി ഹി.കെ. ബൂറ തയ്യാറെടുപ്പുകൾ വിശദീകരിച്ചത്.
അതിർത്തിയിൽ ശൈത്യകാല സമയത്തും അത് കഴിയുന്ന സമയത്തും അതിർ ത്തിയിലൂടെ നുഴഞ്ഞു കയറാനാണ് ഭീകരർ ശ്രമിക്കാറുള്ളത്. അതിനായി അധികമാരുടേയും ശ്രദ്ധ എത്താത്ത വനപ്രദേശങ്ങളിലൂടേയും പാറക്കെട്ടുകൾ ക്കിടയിലൂടേയും തുരങ്കങ്ങളുണ്ടാക്കുന്നതാണ് ഭീകരരുടെ രീതി. പാക് സൈന്യത്തിന്റെ സഹായത്താലാണ് അതിർത്തിയിലെ ഭീകരപരിശീലന കേന്ദ്രങ്ങളിൽ നിന്നും നിശ്ചിത ദൂരങ്ങളിൽ ആരംഭിക്കുന്ന തുരങ്കങ്ങൾ നിർമ്മിക്കാറ്. സമീപകാലത്ത് നിരവധി തുരങ്കങ്ങൾ സൈന്യം കണ്ടെത്തി തകർത്തിരുന്നുവെന്നും ബൂറ വിശദീകരിച്ചു.
തുരങ്കങ്ങൾ വഴി അതിർത്തിയിലേക്ക് ആയുധങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും മയക്കുമരുന്നും കടത്തുന്നതും ഭീകരരുടെ രീതിയാണ്. ഡ്രോണുകൾ കണ്ടെത്തി നശിപ്പിക്കുന്നതിൽ സൈന്യം വലിയ തോതിൽ വിജയിച്ചതോടെ ഇനി തുരങ്കമായിരിക്കും ഭീകരരുടെ ഏക ആശ്രയമെന്നാണ് ബി.എസ്. മേധാവി നൽകുന്ന സൂചന.
ശൈത്യകാലത്ത് പൊതുവേ ചെയ്യാറുള്ളതിൽ നിന്ന് വിപരീതമായി മികച്ച പരിശീലനം ലഭിച്ച സൈനികരെ കൂടുതൽ വിന്യസിച്ചതാണ് ജമ്മുകശ്മീരിലടക്കം ഭീകരവേട്ട സജീവമാകാൻ കാരണമെന്നും ബൂറ പറഞ്ഞു. ബി.എസ്.എഫ്, സി.ആർ.പി.എഫ്, കശ്മീർ പോലീസ് എന്നിവരുടെ സംയുക്തനീക്കം ഏറെ ഫലപ്രദമാണ്. പൊതുജനങ്ങളെ വിശ്വാസത്തിലെടുത്ത് നടത്തുന്ന നീക്കങ്ങളാണ് ഭീകരരെ എളുപ്പം കണ്ടെത്താനും വകവരുത്താനും സാധിക്കുന്നതെന്നും ബൂറ വ്യക്തമാക്കി.
Comments