മനാമ: 73-ാം റിപ്പബ്ലിക് ദിനാഘോഷവുമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി. കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് എംബസി ഉദോഗസ്ഥരും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യൻ എംബസി അങ്കണത്തിൽ ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീ വാസ്തവ ദേശീയ പതാക ഉയർത്തി. ഓൺലൈനായി പ്രവാസി ഇന്ത്യക്കാർക്ക് ചടങ്ങുകൾ കാണാനും സൗകര്യം ഒരുക്കിയിരുന്നു.
ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന സന്ദേശം സ്ഥാനപതി പീയുഷ് ശ്രീ വാസ്തവ വായിച്ചു. കൂടാതെ എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ സുവർണജൂബിലിയും ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനമെന്നത് കൂടുതൽ സന്തോഷം നൽകുന്നതായി അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം പുരോഗതിയുടെ പാതയിലാണ്. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി 2021 ഏപ്രിലിൽ നടത്തിയ ഇന്ത്യൻ സന്ദർശനവും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഓഗസ്റ്റിൽ നടത്തിയ ബഹ്റൈൻ സന്ദർശനവും പരസ്പരബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുന്നതായിരുന്നു. യുവജന കാര്യം, ഹൈഡ്രോ കാർബൻ, ഐ.ടി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ മേഖലകളിൽ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർന്നു. വ്യാപാരത്തിലും നിക്ഷേപത്തിലും ഉൾപ്പെടെ എല്ലാ തലങ്ങളിലും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം സുസ്ഥിരവും ശക്തവുമാണ്.
കഴിഞ്ഞ വർഷം ഇന്ത്യയും ബഹ്റൈനും തമ്മിലെ വ്യാപാരം 1.1 ബില്യൺ ഡോളർ കടന്നു. ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള നിക്ഷേപം 1.30 ബില്യൺ ഡോളറായും ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം 180 മില്യൺ ഡോളറായും ഉയർന്നു. കൊറോണ കാലത്ത് ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് വാക്സിനേഷൻ ഉൾപ്പെടെ നൽകിയ പിന്തുണക്ക് ബഹ്റൈനോട് കടപ്പെട്ടിരിക്കുന്നതായും ഇന്ത്യൻ അംബാസഡർ പ്രതികരിച്ചു. ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്കും വികാസത്തിനും ഒപ്പം ഉഭയകക്ഷി ബന്ധത്തിനും പ്രവാസികൾ നൽകുന്ന സംഭാവന വളരെ വലുതാണെന്നും സന്ദേശത്തിൽ സ്ഥാനപതി പറഞ്ഞു.
Comments