ലക്നൗ: ഉത്തർപ്രദേശിൽ വികസന പ്രവർത്തനങ്ങൾ തുടരാൻ ജനങ്ങൾ വീണ്ടും അവസരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിയിലെ ഗൗതം ബുദ്ധ നഗറിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ഉത്തർപ്രദേശിലെ 22 കോടി ജനങ്ങളെയും ഈ തെരഞ്ഞെടുപ്പിലൂടെ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളുടെ ജാതി-മത വ്യത്യാസങ്ങൾ പരിഗണിച്ചല്ല ബിജെപി സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. അതിനാൽ മോദിയിൽ നിങ്ങൾ വിശ്വസിക്കൂവെന്നും യുപിയിൽ വികസനം തുടരാൻ അവസരം നൽകൂവെന്നും അമിത് ഷാ അഭ്യർത്ഥിച്ചു. വരും നാളുകളിൽ ബിജെപിക്ക് വീണ്ടും അവസരം നൽകുക. യുപിയിലെ 22 കോടി ജനങ്ങൾ രാജ്യത്ത് ഒന്നാമതാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ദരിദ്രർക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞു. അഖിലേഷ് യാദവിന്റെ ഭരണസമയത്ത് ഉത്തർപ്രദേശിൽ രണ്ട് എക്സ്പ്രസ് വേകളാണ് നിർമ്മിച്ചത്. എന്നാൽ അഞ്ച് വർഷത്തിനുള്ളിൽ ബിജെപി യാഥാർത്ഥ്യമാക്കിയത് അഞ്ച് എക്സ്പ്രസ് വേകളാണ്. 40 മെഡിക്കൽ കോളേജുകളും 13 പുതിയ സർവ്വകലാശാലകളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്ത് ബിജെപി കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്, സബ്കാ വികാസ് എന്ന കാഴ്ചപ്പാടിലൂടെയാണ് വികസന പ്രവർത്തനങ്ങൾ ഓരോന്നിനും ബിജെപി തുടക്കമിട്ടത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഒരിക്കലും ജനങ്ങളെ വേർതിരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാം ഘട്ടം ഫെബ്രുവരി 23നും നടക്കും. അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘട്ടം മാർച്ച് 3നും അവസാന ഘട്ടം മാർച്ച് 7നുമാണ് നടക്കുക. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Comments