ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ പാകിസ്താൻ സൈനികർക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ പത്തു സൈനികർ കൊല്ലപ്പെട്ടു. കേച്ച് ജില്ലയിലെ ചെക്പോസ്റ്റാണ് ഭീകരർ ആക്രമിച്ചത്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ മേഖലയിലാണ് പാക് സൈനികരെ ആക്രമിച്ചത്. 26-ാം തിയതി രാത്രിയിൽ നടന്ന ആക്രമത്തിന്റെ വിവരങ്ങൾ പാക് സൈന്യം വൈകിയാണ് പുറത്തുവിട്ടത്. വെടിവെപ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടുവെന്നും ഒന്നിലേറെ ഭീകരർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പാക് സൈന്യം പറയുന്നു. ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവി ജനറൽ ബാജ്വ പറഞ്ഞു.
ബലൂചിസ്താൻ പ്രവിശ്യ ഇറാന്റേയും അഫ്ഗാനിസ്ഥാന്റേയും അതിർത്തി പങ്കിടുന്ന മേഖലയാണ്. ഭീകരസംഘടനകളിലെ ഏത് വിഭാഗമാണ് പാക് സൈന്യത്തെ ആക്രമിച്ചതെന്നത് ലഭ്യമായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. അഫ്ഗാൻ കേന്ദ്രീകരിച്ച് ഭീകരസംഘടനകൾ പാകിസ്താനെതിരെ അതിർത്തിയിൽ ആക്രമണം നടത്തിയിരുന്നു.
പ്രവിശ്യയിൽ നിരന്തരമായി പാക് സൈനികരും ഭീകരരും തദ്ദേശവാസികളെ ഉപദ്രവിക്കുന്ന സംഭവം തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ തദ്ദേശീയ സംഘടനകൾ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് അക്രമം നടന്നത്. ഇതിനൊപ്പം താലിബാൻ ഭരണകൂടം പാക് സൈന്യം അതിർത്തിയിൽ അനാവശ്യ ഇടപെടൽ നടത്തുന്നതിനെതിരെ രംഗത്ത് വന്നത് ഇമ്രാൻ ഭരണകൂട ത്തിന് തലവേദനയായിട്ടുമുണ്ട്.
Comments