ന്യൂഡൽഹി: നയതന്ത്ര ചാനൽ വഴി ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്തതിൽ തുടർ നടപടി. മുൻ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അനുമതി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയും കോൺസുലേറ്റ് ജനറലും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് തുടർ നടപടിയ്ക്കായി കേന്ദ്രത്തിന്റെ അനുമതി തേടിയത്.
നയതന്ത്ര ചാനൽ വഴി ഈന്തപ്പഴവും മതഗ്രന്ഥവും അനുമതി ഇല്ലാതെ കേരളത്തിൽ എത്തിച്ചെന്ന ആരോപണത്തിലാണ് നടപടി. നയതന്ത്ര ചാനൽ വഴി എത്തിയ്ക്കുന്ന സാധനങ്ങൾ കോൺസുലേറ്റിന് പുറത്ത് വിതരണം ചെയ്യാൻ പാടില്ല. ഇവ വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധവും നിയമലംഘനവുമാണ്. സംഭവത്തിൽ അന്ന് മന്ത്രിയായിരുന്ന കെടി ജലീലിനേയും ചോദ്യം ചെയ്തിരുന്നു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളർ കടത്ത് കേസും രജിസ്റ്റർ ചെയ്തത്. ഇത്തരം സാധനങ്ങൾക്കൊപ്പം സ്വർണം കടത്തിയിരുന്നോ എന്നും ഈ സമയത്ത് കസ്റ്റംസ് പരിശോധിച്ചിരുന്നു.രണ്ട് കേസുകളാണ് നയതന്ത്ര ചാനൽ വഴിയുള്ള പാഴ്സലായി മതഗ്രന്ഥവും ഈന്തപ്പഴവും എത്തിച്ചതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Comments