ന്യൂഡൽഹി: നിയമനിർമ്മാണ സഭകളിലെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ജനാധിപത്യത്തിലൂടെ വന്നവർ ജനാധിപത്യവിരുദ്ധമായി പെരുമാറരുതെന്ന് സുപ്രീം കോടതി വിമർശിച്ചു.
സഭകളിൽ ബഹളം മാത്രം എന്ന പൊതുധാരണ വരുന്നത് ഖേദകരം. സംവാദത്തിനിടെ ബഹളത്തിനും പോർവിളിക്കും സ്ഥാനമില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. സഭ അലങ്കോലപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണം. അംഗങ്ങളെ ദീർഘകാല സസ്പെൻഷനിൽ നിർത്തുന്നത് അനീതിയാണ്. മഹാരാഷ്ട്ര എംഎൽഎമാരുടെ സസ്പെൻഷൻ റദ്ദാക്കിയ വിധിയിലാണ് പരമാർശം.
മഹാരാഷ്ട്ര നിയമസഭയിലെ 12 ബി ജെ പി എം എൽ എമാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. 2021 ജൂലായ് 5 മുതൽ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമാണ് കോടതി റദ്ദാക്കിയത്.
എംഎൽഎമാർക്കെതിരെ കൈക്കൊണ്ട നടപടി നിയമപരമായി നിലനിൽക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണെന്നും കോടതി വിലയിരുത്തിയിരുന്നു.നിയമസഭയുടെ അധികാരത്തിന് അതീതമാണ് എംഎൽഎമാരെ മാറ്റികൊണ്ടുള്ള നടപടിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Comments