തിരുവനന്തപുരം: സർക്കാരിന്റെ ഓർഡിനൻസ് വിവാദം കത്തിനിൽക്കുമ്പോൾ ലോകായുക്തക്കെതിരെ മുൻ മന്ത്രി കെ.ടി ജലീലിന്റെ പ്രതികരണം. പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും മുൻ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
തക്ക പ്രതിഫലം ലഭിച്ചാൽ എന്ത് കടുംകയ്യും, ആർക്ക് വേണ്ടിയും ചെയ്യുമെന്ന ഗുരുതര ആരോപണമാണ് കെ.ടി ജലീൽ ഉന്നയിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരുപറയാതെ അദ്ദേഹത്തിനെതിരെ പരോക്ഷമായ വിമർശനമാണ് കെ.ടി ജലീൽ നടത്തിയത്. ലോകായുക്ത വിധിയെ തുടർന്ന് നേരത്തെ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നയാളാണ് ജലീൽ.
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനുമെതിരെ ലോകായുക്ത പരിഗണിക്കുന്ന രണ്ട് ഹർജികളിൽ എൽഡിഎഫ് സർക്കാർ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യത്തെ സാധൂകരിക്കുന്ന പ്രതികരണമാണ് മുൻ മന്ത്രിയായിരുന്ന കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സർക്കാരിനെ ദുർബലപ്പെടുത്താൻ സാധിക്കുന്ന തരത്തിൽ ലോകായുക്തയുടെ വിധിയുണ്ടാകുമെന്ന ഭയമാണ് ജലീലിന്റെ പ്രതികരണമെന്നും വിമർശനമുയരുന്നുണ്ട്.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.
മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച ‘മാന്യനെ’ ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്.
ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങൾ കൽപ്പിക്കില്ല.
2005 ജനുവരി 25ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും.
‘ജാഗരൂഗരായ’ കേരളത്തിലെ മാദ്ധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാദ്ധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. ‘പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം..
Comments