മുംബൈ: വർഷങ്ങൾ നീണ്ടു നിന്ന വിവാഹമോചന പോരാട്ടം ഒടുവിൽ ഭാര്യയുടേയും ഭർത്താവിന്റെയും സന്തോഷകരമായ കൂടിച്ചേരലിൽ അവസാനിച്ചു. മാനസിക രോഗാശുപത്രിയിൽ 12 വർഷമായി തടവിൽ തുടരുന്ന ഭാര്യയേയാണ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ലഭിച്ചതോടെ ഭർത്താവ് വീട്ടിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഏഴ് വർഷം മുൻപ് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിരുന്നെങ്കിലും അന്ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാൻ ഭർത്താവ് ഒരുക്കമായിരുന്നില്ല. ഭർത്താവിന്റെ വീട്ടിൽ പ്രവേശിപ്പിക്കാത്തതിനാൽ, ഡിസ്ചാർജ് ചെയ്തതിന് ശേഷവും വർഷങ്ങളോളം ഭാര്യയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നതായി കുടുംബ കോടതി ജഡ്ജി സ്വാതി ചൗഹാൻ പറഞ്ഞു.
1993ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഭാര്യയുടെ മാനസികാരോഗ്യം മോശമാണെന്ന് കാണിച്ച് ഭർത്താവ് 2009ൽ നൽകിയ അപേക്ഷയിൽ ഭാര്യയെ മാനസിക രോഗാശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. 2012ൽ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. എന്നാൽ 2021 ഒക്ടോബറിലാണ് കേസ് ആദ്യമായി കോടതി പരിഗണിച്ചത്.
2014ൽ ഭാര്യയെ ഡിസ്ചാർജ് ചെയ്യാൻ ഉത്തരവ് ഇട്ടിരുന്നെങ്കിലും, സ്വീകരിക്കാൻ ഭർത്താവ് ഒരുക്കമായിരുന്നില്ല. തുടർന്ന് ഇവർക്ക് ഇതേ ആശുപത്രിയിൽ തന്നെ തുടരേണ്ടി വന്നു. ഭാര്യയെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചാൽ മതിയെന്നും, എല്ലാ ചെലവുകളും വഹിച്ചു കൊള്ളാമെന്നും ഭർത്താവ് ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഭാര്യയ്ക്കായി വീട് കണ്ടെത്തി നൽകാമെന്ന് പറഞ്ഞ ഭർത്താവിന് കോടതി കൗൺസിലിങ് നൽകി. തുടർന്ന് ഭാര്യയെ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാമെന്നും, ഡിവോഴ്സ് ആവശ്യമില്ലെന്നും ഭർത്താവ് കോടതിയെ അറിയിക്കുകയായിരുന്നു.
Comments