കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ഒൻപത് വയസുകാരനായ കുട്ടി ആത്മഹത്യാശ്രമം നടത്തിയെന്ന് പറഞ്ഞ് മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ച വാർത്ത ശരിയല്ലെന്ന് ബന്ധുക്കൾ. ഹൈപ്പർ ആക്ടീവായ കുട്ടിയാണിതെന്നും രാവിലെ കളിക്കുന്നതിനിടെ അടുത്ത വീടിന്റെ മുകളിൽ കയറിയതാണെന്നും ബന്ധുക്കൾ വിശദീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വാർത്തയാകുകയും ചെയ്തിരുന്നു.
അടുത്ത വീട്ടിലെ സൺഷെയ്ഡിൽ കയറിയ കുട്ടിക്ക് ഒറ്റയ്ക്ക് ഇറങ്ങാൻ പറ്റിയില്ല. വീട്ടിൽ കുട്ടിയുടെ അമ്മയും അമ്മമ്മയും മാത്രമാണ് ഉള്ളത്. മറ്റു ആണുങ്ങൾ ആരും ആ സമയത്തു വീട്ടിൽ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ വിശദീകരിച്ചു. സമീപവാസികൾ ആരോ ആണ് ഫയർഫോഴ്സിനെയും പോലീസിനെയും അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ഒമ്പതുവയസ്സുകാരൻ പണി നടക്കുകയായിരുന്ന ഇരുനില വീടിന്റെ ഷെയ്ഡിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയെന്നായിരുന്നു വാർത്ത. ഏറെ നേരത്തിന് ശേഷം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടലോടെയാണ് കുട്ടിയെ താഴെയിറക്കിയത്.
Comments