ദുബായ്: അടുത്ത അഞ്ച് വർഷത്തിനകം 4000 സ്വയം നിയന്ത്രിത ടാക്സികൾ ഓടിത്തുടങ്ങുമെന്ന് ആർടിഎ. 2030 ആകുമ്പോഴേക്കും 25 ശതമാനത്തിലേറെ വാഹനങ്ങൾ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ സാങ്കേതിക വിദ്യയിലേക്ക് മാറും. ന്യൂജൻ വാഹനങ്ങളുടെ വൻനിര തന്നെ ഒരുങ്ങുകയാണെന്നും അധികൃതർ വ്യക്തമാക്കി.
റോബോ ടാക്സികൾ ഓടിക്കാനുള്ള സുപ്രധാന കരാറിൽ യുഎസ് കമ്പനി ക്രൂസുമായി നേരത്തേ ഒപ്പുവച്ചതായി എക്സ്പോയിൽ നടന്ന ദുബായ് ഇന്റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിൽ ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. യുഎസിനു പുറത്ത് റോബോ ടാക്സിയോടുന്ന ആദ്യ നഗരമായി ദുബായ് മാറും. ജനറൽ മോട്ടോഴ്സും ഹോണ്ടയുമായി ചേർന്നു പ്രവർത്തിക്കുന്ന കമ്പനിയാണ് ക്രൂസ്. അടുത്തവർഷം പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടണമസ് ടാക്സി ഓടിക്കുന്നത് സജീവ പരിഗണനയിലാണ്.
സ്വയം നിയന്ത്രിത വാഹനങ്ങൾ വ്യാപകമാക്കുന്നതിന് മുന്നോടിയായി ഗതാഗത നിയമാവലി പരിഷ്കരിക്കും. കൂടുതൽ ക്രമീകരണങ്ങളും ഏർപ്പെടുത്തും. പരിസ്ഥിതിക്കു വൻ വെല്ലുവിളിയായ കാർബൺ മലിനീകരണം ഇല്ലാതാക്കാമെന്നതാണ് മറ്റൊരു നേട്ടം. ഇ-സ്കൂട്ടറിന്റെ പരിഷ്കൃത രൂപമായ ഇ-വാൻ, ഹൈഡ്രജൻ വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയും വ്യാപകമാക്കും. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ പ്രധാന മേഖലകളിലെല്ലാം ചാർജിങ് സ്റ്റേഷനുകൾ തുറക്കും. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ വാഹനങ്ങൾ എത്തുന്നതോടെ ഗതാഗത മേഖല പൂർണമായും സ്മാർട്ടായി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments