കോഴിക്കോട് : കോഴിക്കോട് വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്നും ഒളിച്ചോടിയ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റിലായ രണ്ട് പ്രതികൾ റിമാന്റിലാണ് . ബാലാവകാശ കമ്മീഷനും കുട്ടികളിൽ നിന്നും ഉടൻ മൊഴിയെടുക്കും.
ബംഗളൂരുവിൽ നിന്ന് ആറ് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും നൽകുക.
റിപ്പബ്ലിക് ദിനത്തിൽ കാണാതായ ആറ് പെൺകുട്ടികളിൽ രണ്ടു പേരെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇവരോടൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. ബാലികാമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമിച്ചത് എന്നാണ് കുട്ടികൾ മൊഴിനൽകിയത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടികൾ മടിവാള പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ആറ് പെൺകുട്ടികളിൽ ഒരാളെ കഴിഞ്ഞ ദിവസം വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു.
Comments