കോട്ടയം : ഏറെ നേരമായി വാവ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെടുത്തതിന് വേണ്ടി പ്രാർഥനകളും പ്രതീക്ഷകളുമായിരിക്കുകയാണ് കോട്ടയത്തെ കുറിച്ചിയിലുള്ള പാട്ടശ്ശേരി ഗ്രാമം. നാടിനെ സംരക്ഷിക്കാൻ എത്തിയയാളാണ് ഒരനക്കവുമില്ലാതെ വെന്റിലേറ്ററിൽ കിടക്കുന്നത് എന്നത് ഗ്രാമവാസികളെ ആകെ വേദനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ തങ്ങൾ വാവ സുരേഷിന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
രാത്രി ഉറങ്ങാൻ പോലും കഴിയുന്നില്ല. വാവ സുരേഷ് അത്രയ്ക്ക് പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞു. ദൈവം വാവ സുരേഷിനെ തിരികെ കൊണ്ടുവരുമെന്നും പ്രദേശവാസികൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഒരാഴ്ച മുൻപാണ് പ്രദേശത്തെ വീടിന് മുന്നിൽ വഴിയരികിൽ പാറക്കല്ലുകൾക്ക് ഇടയിൽ ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. അന്ന് തന്നെ വാർഡ് മെമ്പർ വഴി വാവ സുരേഷിനെ വിളിച്ചിരുന്നു. എന്നാൽ വാഹനാപകടത്തിൽ പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ഞായറാഴ്ച വാവാ സുരേഷ് തന്നെ തിരികെ വിളിച്ച് തിങ്കളാഴ്ച എത്തും എന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് വാവാ സുരേഷ് സ്ഥലത്തെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ നാട്ടുകാരാണ് കല്ലുകൾ മാറ്റി കൊടുത്തത്. തുടർന്ന് വളരെ വേഗത്തിൽ പാമ്പിനെ പിടിക്കാനായി. എന്നാൽ ചാക്കിലാക്കുന്നതിനിടെ പാമ്പ് കടിയേറ്റു. അതോടെ പാമ്പിനെ വലിച്ച് നിലത്തിട്ടെങ്കിലും വീണ്ടും തിരികെ പോയി പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് വാവസുരേഷ് ആശുപത്രിയിലേക്ക് പോയത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
പാമ്പുകടിയേറ്റ ഉടനെ വാവാ സുരേഷ് സ്വയം പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ആരോടും പേടിക്കേണ്ടെന്ന് പറഞ്ഞ് സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് പോയത്. എന്നാൽ ഡ്രൈവർക്ക് വഴിയറിയാതെ വന്നതോടെ പിന്തുടർന്നെത്തിയ നാട്ടുകാരന്റെ വണ്ടിയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
Comments