തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി, സ്വകാര്യ ബസുകളിൽ മിനിമം നിരക്ക് എട്ടു രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർദ്ധിപ്പിക്കാൻ ശുപാർശ. 25 ശതമാനമാണ് വർദ്ധനവ്.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്ന് ഒരു രൂപയാക്കണമെന്നും നിർദ്ദേശം.എല്ലാ സർവീസുകളും രാത്രി യാത്രയ്ക്ക് 40 ശതമാനം തുക അധികമായി വാങ്ങാനും നിർദ്ദേശമുണ്ട്.
ഈ നിർദ്ദേശം നടപ്പിലാക്കുന്നതോടെ രാത്രി യാത്രയ്ക്കുള്ള മിനിമം ചാർജ് 14 രൂപയായി വർദ്ധിക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യുന്നവരാണ് ഈ നിരക്ക് നൽകേണ്ടത്.
മിനിമം ടിക്കറ്റ് നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയർ സ്റ്റേജായ രണ്ടര കിലോമീറ്ററിലേക്ക് ചുരുങ്ങും. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 5 രൂപയാക്കി ഉയർത്താനും ശുപാർശയുണ്ട് നിലവിൽ രണ്ടു രൂപയാണ് മിനിമം നിരക്ക്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ക്ലാസുകളിൽ നിരക്ക് വർദ്ധനവ് ശുപാർശ ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണി മുടക്ക് പ്രഖ്യാപിച്ചിരുന്നു. നിരക്ക് വർദ്ധനവിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കിയത്.
Comments