കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സമീപിച്ചത്. സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്ന് സർക്കാർ സമർപ്പിച്ച അപ്പീലിൽ പറയുന്നു.
പരാതിക്കാരുടെ ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്ക് അപ്പുറം കടന്നാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സർവേ നിർത്തി വെയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴി വയ്ക്കും. സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി.
ഡിപിആർ തയ്യാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിലെ നിർദേശം ഒഴിവാക്കണമെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെട്ടു. സിൽവർ ലൈനിനെതിരായ ഹർജിക്കാർ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഡിപിആർ നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.
Comments