ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാനുള്ള നിർദ്ദേശം 22ാമത് ലോ കമ്മീഷൻ പരിഗണിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. വെള്ളിയാഴ്ച ബിജെപി എംപി നിഷികാന്ത് ദുബെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വിഷയത്തിന്റെ പ്രാധാന്യവും ഉൾപ്പെട്ടിരിക്കുന്ന സംവേദനക്ഷമതയും വിവിധ സമുദായങ്ങളെ നിയന്ത്രിക്കുന്ന വിവിധ വ്യക്തിനിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന വസ്തുതയും കണക്കിലെടുത്താണ് നിയമ കമ്മീഷനെ സമീപിച്ചതെന്ന് റിജിജു പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ച് ശുപാർശകൾ നൽകാനുള്ള നിർദ്ദേശം 21ാമത് ലോ കമ്മീഷനിലേക്ക് അയച്ചിരുന്നു. എന്നാൽ 21ാം നിയമ കമ്മീഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചു. വിഷയം 22ാം നിയമ കമ്മീഷൻ ഏറ്റെടുത്തേക്കാം. റിജിജു ദുബെയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് നിഷികാന്ത് ദുബെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രദേശത്തുടനീളം പൗരന്മാർക്ക് ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് ഏകീകൃത സിവിൽ കോഡ്?
രാജ്യം മുഴുവൻ ഒരു പൊതു നിയമം പ്രദാനം ചെയ്യുന്നതാണ് ഏകീകൃത സിവിൽ കോഡ്. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ നിയമം ബാധകമായിരിക്കും. നിലവിൽ, വ്യത്യസ്ത മതങ്ങൾക്ക് വിവാഹം, വിവാഹമോചനം മുതലായവ നിയന്ത്രിക്കുന്നതിന് അവരുടേതായ വ്യത്യസ്ത നിയമങ്ങളുണ്ട്, ഉദാഹരണത്തിന്, ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടർച്ചാവകാശ നിയമം, പാഴ്സി വിവാഹ, വിവാഹമോചന നിയമം, ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം.
ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത പരിശോധിക്കുമെന്നും വിഷയത്തിൽ ലോ കമ്മീഷനിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം വിവിധ കക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും കേന്ദ്രം അടുത്തിടെ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
21ാം നിയമ കമ്മീഷൻ ഇക്കാര്യത്തിൽ വിശദമായ ഗവേഷണം നടത്തുകയും കുടുംബ നിയമത്തെക്കുറിച്ചുള്ള നിർദ്ദേശം സമർപ്പിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു. അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
Comments