കൊച്ചി : സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെ റെയിൽ കോർപ്പറേഷന്റെ പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്കുകൾ പ്രാഥമിക പരിശോധനയിൽ വിശ്വസനീയമല്ല. റെയിൽവേ ഭൂമി വിട്ടു നൽകുന്നത് ഭാവിയിലെ റെയിൽവേ വികസനത്തെ ബാധിച്ചേക്കുമെന്നും കേന്ദ്രം പറഞ്ഞു.
കെ റെയിൽ സമർപ്പിച്ച ഡി.പി. ആറിൽ തൃപ്തിയില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. അത് കിട്ടിയ ശേഷം പദ്ധതി സംബന്ധിച്ച് പല തലത്തിലുള്ള വിശകലനങ്ങൾ ആവശ്യമാണ്. അന്തിമ അനുമതി ഈ പരിശോധനകളിലെല്ലാം പദ്ധതി തൃപ്തികരമായാൽ മാത്രമേ നൽകാൻ കഴിയൂ. റെയിൽവേ ലൈനിന്റെ അലൈൻമെന്റ് പോലും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കലിന്റെ നടപടികൾ ആവശ്യമില്ലെന്നാണ് റെയിൽ മന്ത്രാലയത്തിന്റെ നിലപാട് എന്നും അസി. സോളിസിറ്റർ ജനറൽ എസ്. മനു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
റെയിൽവേ ഭൂമിയിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കാൻ കെ റെയിൽ കോർപ്പറേഷനെ അനുവദിക്കാനാവില്ലെന്ന് സതേൺ റെയിൽവെ ചീഫ് എൻജിനിയർ രേഖാമൂലം കോർപ്പറേഷനെ അറിയിച്ചെന്നും അസി. സോളിസിറ്റർ ജനറൽ പറഞ്ഞു.
Comments