തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ചിലർ കാര്യമറിയാതെ പദ്ധതിയെ വിമർശിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
നിർബന്ധിത ബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലുമുണ്ടാകണം. വന്ദേഭാരത് ട്രെയിൻ സിൽവർ ലൈന് ബദലല്ലെന്നും കേരളത്തിന് യോജിച്ച പദ്ധതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മെട്രോമാൻ ഇ. ശ്രീധരൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ദുബായിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശനാടുകളിലെ പുരോഗതിയും മാറ്റവും ആരേയും കൊതിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ ജനം അധികാരത്തിലെത്തിക്കുന്നത് നാടിന്റെ വികസനത്തിനായാണ്. ഗൾഫ് രാജ്യങ്ങളിലേതു പോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്ന് എത്തുമെന്ന് ചിന്തിക്കുന്നവരാണ് പ്രവാസികൾ. വികസന കാര്യത്തിൽ പിന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകരുത്. കെ. റെയിലിന് കേന്ദ്രസർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചതാണെന്നും അന്തിമാനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments